പുന്നയൂർ: മന്ദലാംകുന്ന് ബീച്ചിൽ മാലിന്യശേഖരണ പ്ലാൻ്റ് നിർമിക്കാനുള്ള തീരുമാനം ജനങ്ങളെ ആശങ്കയിലാക്കുന്നതായി പുന്നയൂർ കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ടൂറിസം രംഗത്ത് മുന്നേറുന്ന മന്ദലാംകുന്ന് ബീച്ചിനെ നശിപ്പിക്കാനും ജനങ്ങൾ തിങ്ങി പാർക്കുന്ന ഈ മേഖലയിൽ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാനും മാലിന്യശേഖരണ പ്ലാൻ്റ് കാരണമായേക്കാമെന്നും യോഗം ആശങ്ക രേഖപ്പെടുത്തി. ജനവാസമില്ലാത്ത മറ്റൊരു സ്ഥലത്ത് പ്ലാൻ്റ് നിർമ്മിക്കാൻ അധികൃതർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ബിനേഷ് വലിയകത്ത് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഷാഹു പള്ളത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സുൽത്താൻ മന്നലാംകുന്ന് സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ താച്ചു കരിയാടൻ, ജോയിൻ്റ് സെക്രട്ടറിമാരായ ശിഹാബ് പടിഞ്ഞാറയിൽ, ഷംറൂദ്, 17ാം വാർഡ് മെമ്പർ മുജീബ്റഹ്മാൻ, യൂസഫ് തണ്ണിതുറക്കൽ, ഷഹീർ പടിഞ്ഞാറയിൽ, നോബി എന്നിവർ സംസാരിച്ചു.