ചാവക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമം മൂലം നിരോധിച്ച കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തിയ മൂന്ന് ബോട്ടുകൾ ഫിഷറീസ് – മറൈൻ എൻഫോഴ്സ്മ്മെൻ്റ് സംഘം പിടികൂടി. എറണാകുളം നോർത്ത് പറവൂർ മന്നം സ്വദേശി അയ്യാലിൽ വീട്ടിൽ ബഷീറിൻ്റെ ഉടമസ്ഥതയിലുള്ള രമേഷ്, മുനമ്പം പള്ളിപ്പുറം സ്വദേശി ആറുക്കാട്ടിൽ വീട്ടിൽ പ്രകാശൻ്റെ ഉടമസ്ഥതയിലുള്ള ദർശനം, എറണാകുളം ചെറായി തച്ചേരി വീട്ടിൽ ഷൈജുവിൻ്റെ ഉടമസ്ഥതയിലുള്ള കെയ്റ എന്നീ ബോട്ടുകളാണ് പിടികൂടിയത്.പിടിച്ചെടുത്ത മൂന്നു ബോട്ടുകൾക്കുമായി 7,50,000 പിഴയീടാക്കി. നിയമനടപടികൾ പുർത്തിയാക്കിയ ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 1,02,300 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തു. കൂടാതെ 5000 കിലോ ഉപയോഗശൂന്യമായ മത്സ്യങ്ങൾ ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ കടലിൽ ഒഴുക്കി കളഞ്ഞു.
ചേറ്റുവ ഹാർബറിലെ പരമ്പരാഗത മത്സ്യതൊഴിലാളികൾ നൽകിയ പരാതിയിൽ അഴീക്കോട് ഫഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. സി സീമ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണം സംഘം ആഴക്കടലിലും തീരകടലിലും ഹാർബറുകളിലും നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിക്കപ്പെട്ട കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന ബോട്ടുകൾ കണ്ടെത്തുകയായിരുന്നു.
കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ചുള്ള മൽസ്യ ബന്ധനം മൂലം ചെറിയ മൽസ്യ കുഞ്ഞുങ്ങൾ വലയിൽ കുരുങ്ങുമെന്നും ഇതുമൂലം പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് മത്സ്യലഭ്യത കുറയുമെന്നും കാണിച്ച് ചേറ്റുവ ഹാർബറിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് പരാതി നൽകിയത്. പിടികൂടിയ ബോട്ടുകളിൽ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയിരുന്നത്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിക്കുന്ന യാനങ്ങളെ പിടിച്ചെടുക്കുന്നതിനായി ആഴക്കടലിലും തീരക്കടലിലും ഹാർബറുകളിലും പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള കടൽതീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് മുനമ്പം, ഭാഗത്ത് നിന്ന് വന്ന ബോട്ടുകളാണ് അനധികൃത മാര്‍ഗങ്ങളിലൂടെ മത്സ്യ ബന്ധനം നടത്തിയിരുന്നത്.
പരിശോധനയില്‍ ബോട്ടുകളിൽ ഉപയോഗിച്ചിരുന്ന കണ്ണി വലുപ്പം കുറഞ്ഞ വലകൾ പിടിച്ചെടുത്തു.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി.
പ്രത്യേക പരിശോധന സംഘത്തിന് അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. സി സീമാ, മെക്കാനിക് ജയചന്ദ്രൻ ,മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആൻ്റ് വിജിലൻസ് വിങ്ങ് ഉദ്യേഗസ്ഥരായ വി.എം ഷൈബു, വി.എൻ പ്രശാന്ത് കുമാർ, ഇ.ആർ ഷിനിൽകുമാർ എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്ക്യൂ ഗാർഡ്മാരായ ഫസൽ, വിപിൻ, ഡ്രൈവർ അഷറഫ് പഴങ്ങാട്ട് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.