ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി യു.എസിലെ ട്രംപ് ഭരണകൂടം തിരിച്ചയച്ച 205 ഇന്ത്യക്കാരുമായുള്ള വിമാനം രാജ്യത്തെത്തുക ബുധനാഴ്ചയോടെയെന്ന് സൂചന. സി-17 സൈനിക വിമാനത്തിലാണ് ഇന്ത്യക്കാരെ തിരിച്ചയച്ചത്. ടെക്‌സാസിലെ സാന്‍ അന്റോണിയെ വിമാനത്താവളത്തില്‍നിന്നാണ് വിമാനം പറന്നുയര്‍ന്നത്.
തിരിച്ചയച്ചവരില്‍ ഏറെയും പഞ്ചാബില്‍നിന്നുള്ളവരാണെന്നാണ് സൂചന. അമൃത്സര്‍ വിമാനത്താവളത്തിലായിരിക്കും വിമാനം ഇറങ്ങുക. ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുമ്പ് ജര്‍മനിയിലെ റാംസ്റ്റെയിനില്‍ വിമാനം ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തും.
ഇന്ത്യയില്‍ ഇറങ്ങിയ ഉടന്‍ വിമാനത്തിലുള്ളവരുടെ വിവരങ്ങള്‍ ചോദിച്ചറിയും. ഇന്ത്യയില്‍ന്നുള്ളവർ തന്നെയാണോ ഇവരെന്ന് പരിശോധിക്കും. അനധികൃത കുടിയേറ്റത്തിന് സഹായിച്ചവരേയും തിരിച്ചറിയേണ്ടതുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഇന്ത്യക്കാരടക്കം 5,000-ഓളം അനധികൃതകുടിയേറ്റക്കാരെയാണ് അമേരിക്ക ആദ്യഘട്ടത്തില്‍ തിരിച്ചയയ്ക്കുന്നത്. ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഇത്രയും പേരെ തിരിച്ചയച്ചത്.
യു.എസിലടക്കം അടക്കം ലോകത്ത് എവിടെയായാലും അനധികൃതമായി താമസിക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഇതിനോട് കേന്ദ്രസർക്കാരിന്‍റെ പ്രതികരണം. 18,000-ഓളം പേര്‍ തിരിച്ചയക്കല്‍ ഭീഷണി നേരിടുന്നുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുചെയ്യുന്നത്.