Friday, September 20, 2024

പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നോ?പ്രണയത്തിന് തടസ്സംനിന്നു; പെൺകുട്ടിയുടെ വ്യാജ പീഡന പരാതിയിൽ യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസം

കൊച്ചി: സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സംനിന്നതിന്റെപേരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നൽകിയ വ്യാജപീഡനപരാതിയിൽ ബന്ധുക്കളായ യുവാക്കൾ ജയിലിൽക്കഴിഞ്ഞത് 68 ദിവസം. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെൺകുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കൾക്കും ജാമ്യം അനുവദിച്ചു.
ജയിൽവാസം അനുഭവിക്കേണ്ടിവന്ന 19, 20 വയസ്സുള്ള യുവാക്കൾക്ക് സർക്കാർ ചെലവിൽ കൗൺസലിങ് നൽകാനും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടു.
പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന പീഡനപരാതിയിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുംമുൻപ് ജാഗ്രതവേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ മാർഗനിർദേശങ്ങൾക്ക് രൂപംനൽകണമെന്നും കോടതി പറഞ്ഞു. എറണാകുളം ജില്ലയിലെ തടിയിറ്റപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റർചെയ്തത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾക്കുപുറമേ ബലാത്സംഗത്തിനും കേസെടുത്തു. യുവാക്കളിൽ ഒരാൾ 2017-ൽ താൻ ആറാംക്ലാസിൽ പഠിക്കുമ്പോഴും മറ്റൊരാൾ കഴിഞ്ഞവർഷവും പീഡനത്തിനിരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. കഴിഞ്ഞ മേയ് 30-ന് യുവാക്കൾ അറസ്റ്റിലായി. ഇരുവരുടെയും ജാമ്യഹർജിയോടൊപ്പം പരാതി വ്യാജമാണെന്ന്‌ പെൺകുട്ടിയും പിതാവും സത്യവാങ്മൂലം ഫയൽചെയ്തിരുന്നു. കോടതി പെൺകുട്ടിയെ വിളിച്ചുവരുത്തിയും സംസാരിച്ചു. സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തെറ്റായ പരാതിനൽകിയതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു. യുവാക്കൾ അറസ്റ്റിലാകുമെന്നും ജയിലിലാകുമെന്നും കരുതിയില്ലെന്നും പറഞ്ഞു. ഇരുവരും തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. പെൺകുട്ടി പരാതിനൽകിയത് അറിഞ്ഞത് പോലീസ് വീട്ടിലെത്തിയപ്പോഴാണെന്ന് പിതാവും പറഞ്ഞു.

പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണിതെന്ന് കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടി തെറ്റായ പരാതിനൽകിയാൽ നടപടിസ്വീകരിക്കുന്നത് നിയമം വിലക്കുന്നുണ്ട്. എന്നാൽ, നിയമം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ ഭീഷണിയാണെന്നും കോടതി പറഞ്ഞു. 50,000 രൂപയുടെ ബോണ്ടിലും തുല്യതുകയുടെ രണ്ട് ആൾജാമ്യത്തിലുമാണ് യുവാക്കൾക്ക് ജാമ്യം അനുവദിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments