Friday, September 20, 2024

നിരന്തര സമരങ്ങൾക്കും വിവാദങ്ങൾക്കും വിട; ബ്ലാങ്ങാട് ബീച്ചിലെ അനധികൃത കള്ള് ഷാപ്പ് കെട്ടിടം പൊളിച്ചു മാറ്റാൻ ഉത്തരവ്; സമരങ്ങൾക്ക് മുന്നിൽ നഗരസഭ കീഴടങ്ങിയെന്ന് സമരസമിതി

ചാവക്കാട്: നിരന്തര സമരങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ ബ്ലാങ്ങാട് ബീച്ചിലെ പുറമ്പോക്ക് ഭൂമിയിലെ അനധികൃത കള്ള് ഷാപ്പ് കെട്ടിടം പൊളിച്ചു മാറ്റാൻ ചാവക്കാട് നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു. ഏഴു ദിവസത്തിനകം കെട്ടിടം പൊളിച്ചു മാറ്റണമെന്നാണ് നഗരസഭാ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

മദ്യനിരോധന സമിതി, ഇൻകാസ്, പൗരാവകാശ വേദി എന്നീ സംഘടനകൾ ചേർന്ന് രൂപീകരിച്ച സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലും പ്രതിപക്ഷ കൗൺസിലർമാർ കൗൺസിലിനുള്ളിലും പുറത്തും ഒട്ടേറെ സ്മരങ്ങൾ നടത്തിയിരുന്നു. സംയുക്ത സമര സമിതി പ്രവർത്തകനും ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറിയുമായ സി സാദിഖ് അലി കെട്ടിടത്തിൻ്റെ നിയമസാധുതയെ കുറിച്ച് 2021 ഡിസംബർ 13 ന് വിവരാവകാശ നിയമ പ്രകാരം നഗരസഭയിൽ അപേക്ഷ നൽകിയതോടുകൂടിയാണ് ഇത് നിയമ വിരുദ്ധമായ അനധികൃത കെട്ടിടമാണെന്ന് അറിയുന്നത്. തുടർന്ന് തഹസിൽദാർക്ക് പരാതി നൽകുകയും തഹസിൽദാറുടെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തിയ മണത്തല വില്ലേജ് ഓഫീസർ പുറമ്പോക്ക് ഭൂമി കയ്യേറി അനധികൃതമായി നിർമിച്ചതാണ് കള്ള് ഷാപ്പെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. മാത്രമല്ല നഗരസഭയുടെ നമ്പറോ, അനുമതിയോ കെട്ടിടത്തിനില്ലെന്നും ബോധ്യപ്പെട്ടു.
നിയമ വിരുദ്ധമെന്ന് വ്യക്തമായിട്ടും കള്ള് ഷാപ്പ് നടത്തിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചതെന്നാരോപിച്ച് നിരന്തരമായ സമരങ്ങളാണ് പിന്നീട് നടന്നത്. സംയുക്ത സമരസമിതിയുടെ നേത്രത്വത്തിൽ
കള്ള് ഷാപ്പിലേക്ക് പ്രതിഷേധ മാർച്ച്, നഗരസഭാ ഓഫീസിലിലേക്ക് മാർച്ച്, നഗരസഭക്ക് മുന്നിൽ ഉപവാസ സമരം എന്നിവയും നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചതടക്കം വലിയ പ്രതിഷേധങ്ങളുണ്ടായി. സമരം ചെയ്ത
കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തതും വലിയ വിവാദവും പ്രതിഷേധവുമുണ്ടാക്കി.
സമരസമിതി ജില്ലാ കലക്ടർ, എക്സൈസ് കമ്മീഷണർ, റവന്യൂ മന്ത്രി രാജൻ എന്നിവർക്ക് പരാതിയും നൽകിയിരുന്നു. അടിയന്തിര നടപടിയും, വിശദീകരണവും ജില്ലാ കലക്ടർ നഗരസഭയോടും, താലൂക്ക് അധികാരികളോടും ആവശ്യപെടുകയും ചെയ്തിരുന്നു. ആദ്യം തന്നെ നടപടിയെടുത്ത് കള്ള് ഷാപ്പ് അടപ്പിക്കാൻ നഗരസഭക്ക് എല്ലാ അധികാര, അവകാശങ്ങളുമുണ്ടായിരിക്കെ നിയമവിരുദ്ധവും, സാമൂഹ്യ വിരുദ്ധവുമായ ഒരു പ്രവർത്തിക്ക് അധികാര ദുർവിനിയോഗത്തിലൂടെ മദ്യലോബിക്ക് സംരക്ഷണമൊരുക്കുന്ന നയമാണ് നഗരസഭാധികാരികൾ തുടക്കം മുതൽ ഈ വിഷയത്തിൽ സ്വീകരിച്ചതെന്നും എന്നാൽ ശക്തമായ ജനവികാരത്തിനും, സമര പരിപാടികൾക്കും മുന്നിൽ നഗരസഭക്ക് കീഴടങ്ങേണ്ടിവരികയായിരുന്നെന്നും സംഘടനാ ഭാരവാഹികളായ മദ്യനിരോധന സമിതി താലൂക്ക് പ്രസിഡന്റ് തോമസ് ചിറമ്മൽ, ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലി, പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം എന്നിവർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments