Friday, September 20, 2024

ചാവക്കാട് മേഖലയിൽ ആത്മഹത്യകൾ പെരുകുന്നു; രണ്ടു വർഷത്തിനിടയിൽ ജീവനൊടുക്കിയത് 35 പേർ

ചാവക്കാട്: ചാവക്കാട് മേഖലയിൽ ചാവക്കാട്, വടക്കേക്കാട്, ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 24 മാസത്തിനുള്ളിൽ ജീവനൊടുക്കിയവർ 35 പേർ. ഇന്നലെ ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ മുഹയുദ്ദീൻ പള്ളിക്കടുത്ത് വീടിനുള്ളിൽ തൂങ്ങി മരിച്ച കല്ലുവളപ്പിൽ നാദിർഷ(23)യാണ് ഏറ്റവുമൊടുവിൽ ജീവനൊടുക്കിയത്. കഴിഞ്ഞ ഞായറാഴ്ച്ച മരിച്ച ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി മുതൽ കഴിഞ്ഞ ഡിസംബർ 16ന് രാത്രി മുനക്കക്കടവ് അഴിമുഖത്തെത്തി മരക്കൊമ്പിൽ ജീവനൊടുക്കിയ 75 കാരനായ തളിക്കുളം തമ്പാൻകടവ് തേറമ്പിൽ രാമചന്ദ്രൻ വരെയുള്ളവരാണ് വിവിധ കാരണങ്ങളാൽ ജീവിതം വെടിഞ്ഞവരാണ്. കൂട്ടത്തിൽ തിരുവത്രയിലെ അധ്യാപികയായ സിനി (42)യും ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇന്‍സ്പെക്ടറായ കാപ്പിരിക്കാട് ചെമ്പ‍യിൽ ഹൈദർ ഷരീഫും (47)ഉണ്ട്.
നല്ലനിലയിൽ വ്യാപാരം നടത്തിയിരുന്ന പാലപ്പെട്ടി പുതിയിരുത്തിയിൽ ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്സ് കടയുടമ അണ്ടത്തോട് സ്വദേശി ചോലയിൽ ആനപ്പടി അനസും (26) കുരഞ്ഞിയൂർ ഒലക്കേങ്കിൽ തോമസുമുണ്ട് (56). കൂട്ടത്തിൽ പത്ത് പേർ 30 നു താഴെയുള്ളവരാണ്. 25 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയും ഒന്നര വയുകാരിയായ കുരുന്നിനേയും കൊലപ്പെടുത്തി ആത്മഹത്യയിൽ അഭയം തേടിയവരുമുണ്ട്.

കുടുംബ വഴക്കിനെ തുടർന്ന് കുന്നംകുളം എരുമപ്പെട്ടി നെല്ലുവായി മുരിങ്ങത്തേരി വീട്ടിൽ രജനി (44) ചേറ്റുവ പാലത്തിൽ നിന്ന് ചാടുമ്പോൾ സ്കൂൾ വിദ്യാർഥിനിയായ മകൾ ശ്രീഭദ്രയേയും (13) ചേർത്ത് പിടിച്ചിരുന്നു. മണത്തല ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും മണത്തല നാഗയക്ഷി സ്വദേശിനിയുമായ 16കാരിയുടെ മരണം പോലെ ഒട്ടുമിക്കവരുടെയും മരണത്തിന്റെ പിന്നിലെ കാരണങ്ങൾ അജ്ഞാതമാണ്.
എന്നാൽ, കൈക്കുഞ്ഞുമായി മരണത്തിന്റെ കിണർ ആഴം തെരഞ്ഞെടുത്ത വടക്കേക്കാട് വൈലേരി പീടിക വാലത്ത് സിനിയും (28) ജൂനിയർ ഹെൽത്ത് ഇന്‍സ്പെക്ടറും ജീവിതം അവസാനിപ്പിച്ചത് കോവിഡിനെ തുടർന്നുണ്ടായ മാനസിക പിരിമുറുക്കങ്ങളെ തുടർന്നായിരുന്നു. പനന്തറ വെട്ടിപ്പുഴയിലെ വാടക വീട്ടിലെ ജനൽ കമ്പികളിൽ ജീവിതം അവസാനിപ്പിച്ച മത്സ്യ വ്യാപാരി മന്ദലാംകുന്ന് ചക്കോലയിൽ ഷറഫുദ്ദീന്റെ (46) മരണം ഇന്നും ദുരൂഹമാണ്. മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷറഫുദ്ദീന്റെ ഭാര്യ പരാതിയുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ജനുവരിയിൽ വീട്ടിനുള്ള മരിച്ചതായി കാണപ്പെട്ട ഒരുമനയൂർ ഒറ്റത്തെങ്ങ്, കറുപ്പം വീട്ടിൽ നിസാറിൻെറ ഭാര്യയും പാടൂർ അറക്കൽ അലിമോന്റെ മകളുമായ ഫാഫിസ (27), ഫെബ്രുവരിയിൽ മരിച്ച പുന്നയൂർക്കുളം ആറ്റുപുറം ചെട്ടിശേരി വീട്ടിൽ കുഞ്ഞിപ്പയുടെ മകളും നരണിപ്പുഴ സ്വദേശി ജാഫറിൻെറ ഭാര്യയുമായ ഫൈറൂസ് (26) എന്നിവരുടെ മരണത്തിനുത്തരവാദികളാണെന്നാരോപിച്ച് ഭർതൃ വീട്ടുകാർക്കെതിരെ ഇവരുടെ ബന്ധുക്കൾ നൽകിയ പരാതിയും നിലവിലുണ്ട്. ഇതിൽ ഫൈറൂസിന്റെ മരണം അന്വേഷിക്കുന്നത് ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷാണ്. കേസന്വേഷണം സജീവമായി നടക്കുന്നുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം. പലരും മരിച്ചതിന്റെ കാരണം ഇനിയും വ്യക്തമല്ല. നാണക്കേടൊ മാനഹാനിയൊ ഭയന്ന് പല വീട്ടുകാരും അക്കാര്യം വ്യക്തമാക്കുന്നുമില്ല. അതിനാൽ തന്നെ പല ആത്മഹത്യ വാർത്തകളും വെറും ചരമ വാർത്തകളായാണ് മാധ്യമങ്ങളിൽ എത്താറുള്ളതും.


ചാവക്കാട് സബ് ജയിലിനുള്ളിൽ പോക്സോ കേസ് പ്രതി തൃശൂർ കുട്ടനെല്ലൂർ കുരുത്തുകുളങ്ങര വീട്ടിൽ ബെൻസൻ (22) നവംബർ 20ന് ഉച്ചയോടെ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിൽ ജയിലിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവുമുണ്ടായി. ഇതിനപ്പുറം ആത്മഹത്യാ സംഭവങ്ങൾക്ക് പിന്നാലെയുള്ള കാര്യങ്ങളൊന്നും വ്യക്തമല്ല.
ഇന്‍റർ നെറ്റും മൊബൈൽ ഫോണുമാണ് ആത്മഹത്യകളുടെ കാരണമെന്ന് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഒരു യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. എന്നാൽ ചാവക്കാട് മേഖലയിലെ മരണങ്ങൾക്ക് അതൊന്നും ഒരു കാരണവുമല്ലെന്നാണ് മനസിലാക്കാനാകുന്നത്. മരിച്ചവരിൽ പലരും മൊബൈൽ ഫോണുമായി സ്ഥിരമായി ബന്ധം പുലർത്താത്തവരാണ്. മോഷണക്കുറ്റം ആരോപിച്ച് പൊലീസ് ചോദ്യം ചെയ്ത് പറഞ്ഞയച്ചയാൾ മുതൽ 2015 ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിച്ചയാൾ വരെ ഇവിടെ ജീവൻ അവസാനിപ്പിച്ചവരിലുണ്ട്. എന്തായാലും ഇപ്പോഴത്തെ അവസ്ഥയിൽ ആത്മഹത്യാ നിരക്കിന്റെ വർധനവ് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. വർധിച്ചു വരുന്ന ആത്മഹത്യകൾ തൻറെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് എൻ.കെ. അക്ബർ എം.എൽ.എ പറഞ്ഞു. സ്കൂൾ, പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസുകൊടുക്കാനുള്ള നടപടികളുണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

RELATED ARTICLES
- Advertisment -

Most Popular

Recent Comments