Friday, September 20, 2024

കള്ളനോട്ടുമായി ബി.ജെ.പിക്കാരായ സഹോദരങ്ങൾ പിടിയിൽ; ഒരാൾ മുമ്പ് രണ്ട് തവണ പിടിക്കപ്പെട്ടയാൾ

കൊടുങ്ങല്ലൂർ: ബി.ജെ.പി പ്രവർത്തകരും സഹോദരങ്ങളുമായ രണ്ട് പേർ കള്ളനോട്ട് കേസിൽ അറസ്റ്റിൽ. കള്ളനോട്ട് ശൃംഗലയിലെ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന ശ്രീനാരായണപുരം പനങ്ങാട് അഞ്ചാംപരുത്തി സ്വദേശികളായ എരാച്ചേരി വീട്ടിൽ രാകേഷ് ( 37), സഹോദരൻ രാജീവ് (35) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്​പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരിൽ നിന്ന് 1.65 ലക്ഷം രൂപയുടെ കള്ളനോട്ടും പിടികൂടി.‍‌

 കഴിഞ്ഞദിവസം അപകടത്തിൽ പരിക്കേറ്റ സജീവ ബിജെപി പ്രവർത്തകനിൽ നിന്ന് കള്ളനോട്ട് പിടികൂടിയ കേസിലെ അന്വേഷണമാണ് ഇവരിൽ ചെന്നെത്തിയത്. വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ബി.ജെ.പി പ്രവർത്തകനായ മേത്തല സ്വദേശി വടശേരി കോളനിയിൽ താമസിക്കുന്ന കോന്നംപറമ്പിൽ ജിത്തുവിൻ്റെ പക്കൽ നിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിലാണ് ബംഗളുരുവിൽ നിന്ന് ഇവർ രണ്ടു പേരും അറസ്റ്റിലായത്. 

യുവമോർച്ചയുടെയും ബിജെപിയുടെയും മുൻ ഭാരവാഹികൾ ആയിരുന്നു ഇവർ. 2017ൽ തൃശൂർ മതിലകത്തുനിന്നാണ് രാകേഷ് ആദ്യമായി കള്ളനോട്ടുമായി പിടിയിലായത്. അന്ന് 1.37 കോടി രൂപയുടെ കള്ളനോട്ടാണ് ഇയാളിൽ നിന്നും പിടികൂടിയത്. കൂടാതെ ഇയാളുടെ വീട്ടിൽ നിന്നും കള്ളനോട്ടുകളും നോട്ടടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പേപ്പറുകളും മറ്റും പൊലീസ് പിടിച്ചെടുത്തിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കേരളത്തിന് പുറത്ത് പോയി കള്ളനോട്ടടി തുടർന്നു.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ചാവക്കാട് എന്നിവിടങ്ങളിലെ ക്രിമിനലുകളുമായി ബന്ധപ്പെട്ട് കള്ളനോട്ടടിച്ച് ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തുവരവെ അന്തിക്കാട് കാഞ്ഞാണിയിൽ വച്ച് 2019ലും ഇയാൾ അറസ്റ്റിലായി. അന്ന് 52 ലക്ഷത്തിൻ്റെ കള്ളനോട്ടുമായാണ് ഇയാൾ പിടിയിലായത്. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണ, കൊടുവള്ളി എന്നിവിടങ്ങളിൽ കള്ളനോട്ട് കേസിൽപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു.

ഇതിനിടെയാണ് ബിജെപി പ്രവർത്തകനായ ജിത്തു ഇവരിൽ നിന്ന് വാങ്ങിയ കള്ളനോട്ടുമായി ബൈക്കിൽ വരുമ്പോൾ കരൂപ്പടന്നയില്‍ വച്ച് അപകടത്തിൽപെട്ടത്. പരിക്കേറ്റ് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ച ഇയാളെ ഡോക്ടര്‍ ദേഹപരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. 500 രൂപയുടെ കള്ളനോട്ടുകളാണ് കൈവശമുണ്ടായിരുന്നത്. തുടർന്ന് ഇയാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സഹോദരങ്ങളായ പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. 

തീരദേശ മേഖലയിലെ മീൻ കച്ചവടക്കാർക്കും ലോട്ടറി വിൽപനക്കാർക്കും ദിവസ പലിശയ്ക്കായി നൽകുന്ന പണം ഈ കള്ളനോട്ടുകളാണ്. ഇതിൻ്റെ ഇടനിലക്കാരനാണ് ജിത്തു. മുമ്പ് രാകേഷും രഞ്ജിത്തും അറസ്റ്റിലായപ്പോൾ ബിജെപിയുടെ ഉന്നത നേതാക്കൾക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങൾ വൈറലായിരുന്നു. നേരത്തെ ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു രാകേഷ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments