Friday, September 20, 2024

ഓപ്പറേഷൻ സ്ക്രീൻ നിറുത്തിവച്ചു,​ റോഡ് ഗതാഗത നിയമങ്ങളിൽ ശ്രദ്ധ ചെലുത്താൻ നിർദ്ദേശം

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും നീക്കംചെയ്യാനുള്ള കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ സ്ക്രീൻ’ നിർത്തിവെച്ചു. ഇതിനായുള്ള വാഹനപരിശോധനകളും പിഴ നടപടികളും നിർത്തിവെക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകി. എന്നാൽ, പതിവ് വാഹനപരിശോധന തുടരും.
കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് വാഹനങ്ങളിൽ കൂളിങ് ഫിലിമുകളും കർട്ടനുകളും ഉപയോഗിക്കുന്നത് തുടർന്നതോടെയാണ് ഓപ്പറേഷൻ സ്ക്രീൻ നടപടി ആരംഭിച്ചത്. ഞായറാഴ്ച മുതൽ സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരിശോധനകൾ. തടഞ്ഞുനിർത്തിയും ക്യാമറ വഴിയും നടത്തിയ പരിശോധനകളിൽ നൂറുകണക്കിനു വാഹനങ്ങൾക്കാണ് ഇ-ചെലാൻ വഴി പിഴ നോട്ടീസ് അയച്ചത്. ഇസഡ് കാറ്റഗറി ഒഴികെയുള്ള വാഹനങ്ങൾക്കെല്ലാം നടപടി നേരിടേണ്ടിവന്നു. മന്ത്രിമാരുടെയും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾക്ക് കർട്ടനുകൾ നീക്കേണ്ടിയുംവന്നു. ഇതോടെ സർക്കാർ തലത്തിലുള്ള സമ്മർദം കാരണമാണ് ഓപ്പറേഷൻ നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ആക്ഷേപമുണ്ട്.
എന്നാൽ, രണ്ടു ദിവസം പരിശോധന നടത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും പരമാവധി വാഹനങ്ങൾക്ക് പിഴയിട്ടെന്നുമാണ് മോട്ടോർവാഹന വകുപ്പിന്റെ വിശദീകരണം. അഞ്ചുദിവസത്തെ നടപടിക്കിടെ സംസ്ഥാനത്ത് അയ്യായിരത്തോളം വാഹനങ്ങൾക്കാണ് പിഴയിട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments