Friday, September 20, 2024

വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം: വടക്കേക്കാട് സ്വദേശിയായ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും

തൃശൂർ: ചിയ്യാരത്ത് വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിയും തീവച്ചും കൊന്ന കേസിൽ പ്രതിയ്ക്കു ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. എൻജിനീയറിങ്ങ് വിദ്യാർഥിനി നീതുവിനെ കൊന്ന കേസിൽ വടക്കേക്കാട് സ്വദേശി നിധീഷിനെയാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ കോടതി ശിക്ഷിച്ചത്.

2019 ഏപ്രില്‍ 4ന് രാവിലെ 6.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ വീട്ടില്‍ സത്യനാഥന്‍ മകന്‍ നിധീഷ് നീതുവിനോട് നടത്തിയ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യം മൂലമാണ് പ്രതി നിധീഷ് നീതുവിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. . കൊല്ലപ്പെട്ട നീതുവിന്റെ മാതാവ് വളരെ മുമ്പു തന്നെ മരണപ്പെട്ടപോവുകയും, പിതാവ് മറ്റൊരു വിവാഹം കഴിച്ച് പുറമെ താമസിച്ചു വരികയുമാണ്. തുടര്‍ന്ന് ചിയ്യാരത്തുള്ള അമ്മാവന്റെ വീട്ടില്‍ താമസിച്ചാണ് നീതു പഠനം നടത്തിയിരുന്നത്.

കാക്കനാടുള്ള ഐ.ടി കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കളമശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കളമശ്ശേരിയില്‍ നിന്ന് കത്തിയും, വിഷവും നായരങ്ങാടിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളും വാങ്ങിയാണ് പ്രതി സംഭവസ്ഥലത്തെത്തിയത്. രാവിലെ 6.45ന് മോട്ടോര്‍ സൈക്കിളില്‍ നീതുവിന്റെ വിടിന്റെ പിന്‍വശത്ത് എത്തിയ പ്രതി മോട്ടോര്‍ സൈക്കിള്‍ റോഡരികില്‍ വെച്ചതിനു ശേഷം പുറകിലെ വാതിലിലൂടെ വീട്ടിലേക്ക് കയറി ബാത്റൂമില്‍ അതിക്രമിച്ചു കയറി നീതുവിനെ കഴുത്തിലും, നെ‍ഞ്ചിലും, വയറിലും മറ്റും മാരകമായി കുത്തി പരിക്കേല്പിച്ച്, അരിശം തീരാതെ പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് നീതു കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് നിലവിളി കേട്ട് ഓടിയെത്തിയ നീതുവിന്റെ അമ്മാവന്‍മാരും, അയല്‍വാസികളും കൂടി, വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി നിധീഷിനെ പിടികൂടി നെടുപുഴ പോലീസിലേല്പിക്കുകയായിരുന്നു.

നെടപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു എ.വി. രജിസ്റ്റര്‍ ചെയ്ത കേസില്‍, തൃശ്ശൂര്‍ സിറ്റി പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മീഷണറായ സി.ഡി. ശ്രീനിവാസനാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസില്‍ 90 ദിവസത്തിനുള്ളില്‍ സമയബന്ധിതമായി അന്വേഷ‍ണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വ്വമാണ്. ആഗസ്റ്റ് മാസം 20-ാം തീയ്യതി മുതല്‍ സാക്ഷി വിസ്താരം ആരംഭിച്ച കേസില്‍ മൂന്നു മാസത്തിനു മുമ്പു തന്നെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. കോവിഡ് 19 ന്റെ ഭാഗമായി വന്ന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും കേസില്‍ കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു.

67സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ കേസില്‍ മരണപ്പെട്ട നീതുവിന്റെ മുത്തശ്ശിയും, അമ്മാവന്‍മാരും അയല്‍പക്കക്കാരും ഉള്‍പ്പെടെ 38 പേരെ പ്രോസിക്യൂഷനു വേണ്ടി വിസ്തരിക്കുകയുണ്ടായി. ആയതില്‍ 5 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ഹര്‍ജി നല്‍കി കൂടുതലായി ചേര്‍ത്താണ് വിസ്തരിച്ചത്. കേസില്‍ 58 രേഖകളും, 31 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ഹാജരാക്കിയിരുന്നു.

കേസില്‍ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി ബാബു ഹാജരായി

RELATED ARTICLES
- Advertisment -

Most Popular

Recent Comments