കേപ് വെർദെയിൽ നിന്നേറ്റ ഞെട്ടുന്ന സമനിലയിൽ നിന്നുണർന്ന സ്പെയിൻ സൗദിക്കെതിരേ നിറഞ്ഞാടി. ലമെയ്ൻ യമാൽ ആദ്യ ലോകകപ്പ് ഗോൾ വലയിലാക്കിയ മത്സരത്തിൽ മടക്കമില്ലാത്ത നാല് ഗോളിന് സ്പെയിൻ വിജയിച്ചു.
പത്താം മിനിറ്റിൽ മിഖയൽ ഒയർസബാലിന്റെ ക്രോസിൽനിന്നായിരുന്നു മിന്നലോട്ടത്തിനൊടുവിൽ ഗോളിലേയ്ക്കുള്ള യമാലിന്റെ ഡൈവിങ് ടാപ്പ്. സ്പെയിൻ കളിയിൽ സമ്പൂർണാധിപത്യം പുലർത്തുന്നതിനിടെയായിരുന്നു ഗോൾ.
പിന്നീട് ഒയർസബാലിന്റെ ഊഴമായിരുന്നു. നാല് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ. തുടരെ തുടരെയുള്ള മുന്നേറ്റത്തിനൊടുവിൽ ഇരുപത്തിയൊന്നാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. അടുത്തത് ഇരുപത്തിനാലാം മിനിറ്റിൽ. രണ്ടാം പകുതിയിൽ ഒരിക്കൽക്കൂടി വല കുലുങ്ങി. ഒരു സെൽഫ് ഗോൾ. ഒരു കോർണറിനുശേഷം മാർക്ക് കുക്കുറേയയുടെ ഷോട്ട് സൗദി ഗോളി തടഞ്ഞെങ്കിലും ഡിഫൻഡറുടെ കാലിൽ തട്ടി വലയിൽ കയറി.

