പുതുക്കാട്: കാർ പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഓട്ടോറിക്ഷ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഗുരുവായൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഗുരുവായൂർ ചൊവ്വല്ലൂർപടി സ്വദേശി തൈക്കാട് വീട്ടിൽ ഷഫീക്ക് (34), തിരൂർ സ്വദേശി താണിക്കാട് വീട്ടിൽ ഉമ്മർ ഫറൂഖ് (40) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി രാജക്കാട് സ്വദേശി വാരിക്കോട്ട് വീട്ടിൽ അജിത്ത് (30) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്. ഉമ്മർ ഫറൂഖിന്റെയടുത്ത് അജിത്ത് പണയം വെച്ച കാർ ഇയാൾ മറ്റുള്ളവർക്ക് ഓടിക്കാൻ നൽകിയിരുന്നു. ഇത് അജിത്ത് ചോദ്യം ചെയ്തു. തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. കാർ തിരികെ തരാമെന്ന് പറഞ്ഞ് പ്രതികൾ അജിത്തിനെ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ആമ്പല്ലൂരിലേക്ക് വിളിച്ചുവരുത്തി. അജിത്ത് തന്റെ ഓട്ടോറിക്ഷയിൽ ആമ്പല്ലൂരിലെത്തിയപ്പോൾ ഉമ്മർ ഫറൂഖും ഷഫീക്കും അജിത്തിനടുത്തെത്തി. കുറച്ചുദൂരം കൂടി പോകണമെന്ന് അറിയിച്ചു. തുടർന്ന് ഷഫീക്ക് അജിത്തിന്റെ ഓട്ടോയിൽ കയറി. ഓട്ടോറിക്ഷയിൽ കിഴക്കോട്ട് പോയിക്കൊണ്ടിരിക്കെ രാത്രി 10.10ഓടെ വെണ്ടൂർ എന്ന സ്ഥലത്ത് വെച്ച് ഷഫീക്ക് അജിത്തിനെ കഴുത്തിൽ പിടിച്ച് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി അജിത്ത് സമീപത്തെ ടെസ്ല ക്ലിനിക്കിലേക്ക് ഓടിക്കയറിയതോടെ പ്രതികൾ ഓട്ടോറിക്ഷയുമായി സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഷഫീക്ക് ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസ്സിലെ പ്രതിയാണ്. പുതുക്കാട് പോലീസ് സ്റ്റേഷൻ എസ്.ഐ പ്രദീപ്, ജി.എ.എസ്.ഐ സുഭാഷ് ലാൽ, ഡ്രൈവർ എ.എസ്.ഐ ആന്റോ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
4th Day
3rd Day
2nd Day

