തൃശൂർ: ഫെയ്‌സ്ബുക്കിലൂടെ പരിചയപെട്ട് വിവിധ വ്യാജവാഗ്ദാനങ്ങൾ നൽകി തൃശൂർ സ്വദേശിയുടെ 1.90 കോടി രൂപ തട്ടിയെടുത്ത നൈജീരിയക്കാരൻ പിടിയിൽ. കേസിലെ പ്രതികളിൽ ഒരാളായ ഓസ്റ്റിൻ ഓഗ്‌ബയാണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. 2023 മാർച്ച് ഒന്നിനാണ് കേസിനാസ്‌പദമായ സംഭവത്തിൻ്റെ തുടക്കം. തൃശൂർ സ്വദേശി ഫെയ്സ്ബുക്കിൽ പ്രതികളിലൊരാളായ സ്ത്രീയെയാണ് ആദ്യം പരിചയപ്പെട്ടത്. പ്രതി പിന്നീട് താൻ സിറിയയിൽ യുദ്ധം വന്നപ്പോൾ രക്ഷപെട്ട് തുർക്കിയിൽ വന്നതാണെന്നും കൈവശമുണ്ടായിരുന്ന യു.എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ 2 ബോക്‌സുകൾ ഈജിപ്‌തിലെ മിഡിൽ ഈസ്റ്റ് വോൾട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും തിരിച്ചെടുക്കുന്നതിനും രക്ഷപ്പെടുത്തുന്നതിനും ഇന്ത്യയിലെത്തിച്ച് നൽകാമെന്നും സഹായിക്കുന്നതിനും ബോക്‌സുകൾ ഓതറൈസേഷൻ കൊണ്ടുവരുന്നതിനായി ഡോക്യൂമെൻറ്സിന് ചാർജ്ജിനായി പണമയച്ച് തരണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 2023 മാർച്ച് മാസം മുതൽ ജൂൺമാസം വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ കൈപറ്റുകയായിരുന്നു. പിന്നീട് തട്ടിപ്പാണെന്നു മനസ്സിലാക്കിയ തൃശൂർ സ്വദേശി ഉടൻതന്നെ ഒല്ലൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഒല്ലൂർ പോലീസ് പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദ്ദേശത്തിലും കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. തുടർന്ന് ക്രൈം ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ വൈ നിസാമുദ്ദീൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം ആരംഭിച്ചു. തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി ഹരിശങ്കറിൻറെ പ്രത്യേക മേൽനോട്ടത്തിലും നടത്തിയ അന്വേഷണത്തിൽ പണം അയച്ച രേഖകളും ഫേസ് ബുക്ക് ബന്ധപെട്ട രേഖകളും പരിശോധിച്ചു. തുടർന്ന് പ്രതികളിലൊരാളെ ബാംഗ്ളൂരിൽവച്ചു കണ്ടുമുട്ടിയതുമായി ബന്ധപെട്ട വിവരങ്ങളും പ്രതി സഞ്ചരിച്ച ഫ്ളൈറ്റുകളുടെ പാസഞ്ചേഴ്‌സ് മാനിഫെസ്റ്റോ പരിശോധിച്ചും നടത്തിയ അതി വിദഗ്‌ധമായ അന്വേഷണത്തിലാണ് ഓൺലൈൻ തട്ടിപ്പിലെ ഒരു സംഘമാണ് ഇതിനുപിന്നിലെന്ന് മനസ്സിലാക്കിയത്. പിന്നീടു നടത്തിയ അന്വേഷണത്തിൽ നൈജീരിയൻ സ്വദേശിയെ മുംബൈ പോലീസിൻറ സഹായത്തോടെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഈസ്റ്റ് മുംബെയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്‌തു. മറ്റു പ്രതികളെ നിരീക്ഷിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അന്വേഷണ സംഘത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെകടർ സുധീഷ്‌കുമാർ, സി ബ്രാഞ്ച് സബ് ഇൻസ്പെക്‌ടർ വിനോദ് കെ.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് ശങ്കർ സിവിൽ പോലീസ് ഓഫീസർമാരായ ശരത്, പ്രശാന്ത് എന്നിവരാണ് ഉണ്ടായിരുന്നത്.