ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനത്തിന് മുൻപ് 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. നടപടികൾ പാലിക്കാതെ നിർബന്ധിതമായി സ്ഥലം ഏറ്റെടുക്കാൻ നീക്കമെന്നാരോപിച്ച് ഭൂവുടമകൾ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ടി.ആർ രവിയുടേതാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ സർക്കാരിന്റെയും ഗുരുവായൂർ നഗരസഭയുടെയും ദേവസ്വത്തിന്റെയും വിശദീകരണം തേടി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. മാസ്റ്റർപ്ലാനില്ലാതെ പരിസരവാസികളെ ഇരുട്ടിൽ നിർത്തിയാണ് നടപടിയെന്ന് ഹർജിക്കാരായ എം. ശ്രീകൃഷ്ണനടക്കം ആരോപിച്ചു. ഹർജി മേയ് 19-ന് വീണ്ടും പരിഗണിക്കും.