തൃശൂർ: കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ മാഹിയിൽ നിന്നും പിടികൂടി റിമാന്‍റ് ചെയ്തു. ഇല്ലിക്കാട് ഒറ്റാലി വീട്ടിൽ കിരൺ (37), ഇല്ലിക്കാട് പുളിന്തറ വീട്ടിൽ വിപിൻ(39), കാട്ടൂർ വേത്തോടി വീട്ടിൽ ഗോകുൽ(18) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ച് 11 ന് കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ കിരൺ, വിപിൻ, ഗോകുൽ എന്നിവരും കമ്മിറ്റിക്കാരുമായി തർക്കമുണ്ടാവുകയും തുടർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ച നരിക്കുഴി ദേശത്ത് എടക്കാട്ടുപറമ്പിൽ വീട്ടിൽ സജിത്തി(43) നെ പള്ളിവേട്ട നഗറിനു സമീപം വച്ച് മൂന്നുപേരും ചേർന്ന് കയ്യിലുണ്ടായിരുന്ന കരിങ്കല്ല് കൊണ്ട് തലയിലും മുഖത്തും അടിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടുപിടിക്കുന്നതിനായി നടത്തിയ അന്വേഷണങ്ങളിൽ ഇവർ ജില്ല വിട്ട് പുറത്തു പോയെന്ന് മനസിലാക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിലും തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും മാഹി പോലീസിന്റെ സഹായത്താൽ മാഹിയിൽ നിന്നും പ്രതികളെ പിടികൂടുകയുമായിരുന്നു.
കാട്ടൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ, ബൈജു ഇ ആർ സിഐ, പ്രൊബേഷൻ എസ് ഐ സനദ്. സി , സബ്ബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്, നൗഷാദ് , സിവിൽ പോലീസ് ഓഫിസർമാരായ ശ്രീജിത്ത്, ഷൗക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കിരൺ കാട്ടൂർ പോലിസ് സ്റ്റേഷനിൽ അടിപിടികേസുകളിലെയും ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിൽ തട്ടിപ്പ് കേസിലെയും പ്രതിയാണ്. വിപിൻ കാട്ടൂർ പോലിസ് സ്റ്റേഷനിൽ അടിപിടികേസിലെ പ്രതിയാണ്.