കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി ചവറ സ്വദേശി തേജസ് രാജ് (22) ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്ന ഫെബിനെ, ഇവിടേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. കാറിലെത്തിയ തേജസ്, പർദയാണ് ധരിച്ചിരുന്നത്. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിൻ ജോലി ചെയ്തിരുന്നു.
തേജസിന്റെ മൃതദേഹം കൊല്ലം കടപ്പാക്കടയ്ക്കു സമീപം റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. റെയിൽവേ ട്രാക്കിനു സമീപം നിർത്തിയിട്ട നിലയിൽ കാറും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.