ചാവക്കാട്: ചാവക്കാട് റേഞ്ച് എക്സൈസ് സംഘം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്ത പ്രവർത്തകനെ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി എസ്.ഡി.പി.ഐ നേതൃത്വം അറിയിച്ചു. പുന്ന സ്വദേശി സെയ്ദ് അക്‌ബർ എന്ന ഫിറോസിനെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് എസ്.ഡി.പി.ഐ ചാവക്കാട് മുൻസിപ്പൽ പ്രസിഡന്റ് ഫാമിസ് അബൂബക്കർ വാർത്താ കുറിപ്പിൽ അറിയിച്ചു. യുവ തലമുറയെ ഗുരുതരമായി കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് എസ്.ഡി.പി.ഐ. മയക്കുമരുന്ന് ഉപയോഗവും വിപണനവും കൃത്യമായ ബോധവൽക്കരണത്തിലൂടെയും ശക്തമായ ജനകീയ പ്രതിരോധത്തിലൂടെയും നിയമനടപടികളിലൂടെയും രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടി വരുന്ന ലഹരി ഉപയോഗവും വിപണനവും ഇപ്പോൾ ഒരു ട്രെൻഡ് ആയിരിക്കുകയാണ്. ഇതിന്റെ ഉറവിടം എക്സൈസ് വകുപ്പ് കണ്ടെത്തേണ്ടതുണ്ട്. ജനങ്ങൾ ഒരുമിച്ച് നിന്ന് സ്കൂൾ തലങ്ങളിലും വാർഡ് തലങ്ങളിലും ഗ്രാമസഭയിലും ശക്തമായ ജാഗ്രതയും ബോധവൽക്കരണവും നടത്തേണ്ടതുണ്ടെന്നും ഫാമി സ് അബൂബക്കർ പറഞ്ഞു. ഫിറോസ് എന്ന് വിളിക്കുന്ന സയിദ് അക്ബറിനെ കൂടാതെ ഗുരുവായൂർ കാരക്കാട് കാരയിൽ വീട്ടിൽ വയസുള്ള ഗോവിന്ദി (20) നെയും എക്സൈസ് സംഘം എം.ഡി.എം.എ സഹിതം പിടികൂടിയിരുന്നു.