Friday, September 27, 2024

തൃശ്ശൂരിലെ എ.ടി.എം കവര്‍ച്ച: പ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍, പോലീസ് വെടിയുതിര്‍ത്തു, ഒരാള്‍ മരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ എ.ടി.എം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. നാമക്കലിന് സമീപമാണ് ആറം​ഗ സംഘം പോലീസിന്റെ വലയിലായത്. പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റുമരിച്ചു. കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു.

മോഷണത്തിനായി ഉപയോ​ഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടെന്നാണ് വിവരം. എസ്.കെ ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നർ. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്.അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്‌നാട് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.
വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവർച്ചയിൽ, മൂന്ന് എ.ടി.എമ്മുകളിൽനിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മാപ്രാണത്തെ എസ്.ബി.ഐ എടിഎമ്മിലാണ് 2.10-ന് ആദ്യം മോഷണം നടന്നത്.

കഴിഞ്ഞദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകൾ ഈ എടിഎമ്മിൽ അധികൃതർ നിറച്ചിരുന്നു. ഇത് കവർച്ചാ സംഘം കണ്ടിരിക്കാം എന്നാണ് സംശയിക്കുന്നത്. എടിഎമ്മുകൾക്കു മുൻപിലെ സി.സി.ടി.വി ക്യാമറകൾക്കുമേൽ കറുപ്പ് നിറത്തിലുള്ള പെയിന്റടിക്കുകയും സെക്യൂരിറ്റി അലാറമടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.

കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നത്. മൂന്ന് വ്യത്യസ്ത പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള എ.ടി.എമ്മുകളിലാണ് മോഷണം നടന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments