ഗുരുവായൂർ: ഗുരുവായൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിത്രം തെളിഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥിയായി നിലവിലെ എംഎൽഎ എൻ.കെ അക്ബറും യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദും ഏറ്റുമുട്ടും. ബിജെപി സ്ഥാനാർത്ഥിയെ ഇന്നറിയാം. തൃശൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് നിവേദിത ബിജെപി സ്ഥാനാർത്ഥിയാവാനാണ് സാധ്യത. തുടർച്ചയായ രണ്ടാം തവണയാണ് എൻ.കെ അക്ബർ മത്സരിക്കുന്നത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ കെ.എൻ.എ ഖാദറിനെയാണ് എൻ.കെ അക്ബർ പരാജയപ്പെടുത്തിയത്. 2006 ൽ ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സി.എച്ച് റഷീദ് മത്സരിച്ചെങ്കിലും സിപിഎമ്മിലെ കെ വി അബ്ദുൽ ഖാദറിനോട് 12309 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. തുടർച്ചയായി നാലു തവണ കൈവിട്ട മണ്ഡലം ഇത്തവണ ഏതു വിധേനയും പിടിച്ചെടുക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. എന്നാൽ, ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്ന ഗുരുവായൂരിൽ തുടർച്ചയായ അഞ്ചാം തവണയും ചെങ്കൊടി പാറിക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് .

