കടപ്പുറം: കടപ്പുറം മുനക്കകടവ് ഫിഷ്ലാൻഡിങ് സെൻ്റർ വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം.മനാഫിന്റെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം ഹാർബർ സന്ദർശിച്ചു. ഹാർബർ തൊഴിലാളികളുടെയും നാട്ടുകാരുടെയും നാളുകളായുമുള്ള ആവശ്യമാണ് സ്ഥലം ഏറ്റെടുപ്പും മുനക്കകടവ് ഹാർബറിനെ മിനി ഹാർബർ സൗകര്യത്തോടെ ഉയർത്തുക എന്നതും. ഈ ആവശ്യങ്ങളുടേയും നാടിന്റെ നാളെയുടെ മുതൽക്കൂട്ടാണ് ഹാർബർ എന്ന ബോധ്യത്തിലുമാണ് ഗ്രാമപഞ്ചായത്ത് വിഷയം അനുഭാവപൂർവ്വം പരിഗണിച്ച് കൊണ്ട് സ്ഥലം സന്ദർശിച്ചത്. തൊഴിലാളികളെ ചേർത്ത് പിടിക്കുക എന്ന ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി ഹാർബർ തൊഴിലാളികളുടെ വിഷയങ്ങൾ നേരിട്ട് ചോദിച്ചറിയാനും സ്ഥലം ഏറ്റെടുത്ത് ഹാർബർ എഞ്ചിനീയർ വിഭാഗത്തെ ഏൽപ്പിക്കുന്നതിന് മുൻകയ്യെടുക്കാനും ഗ്രാമപഞ്ചായത്തിന് പ്രേരണയായത്. സ്ഥലം ഏറ്റെടുക്കൽ വേഗത്തിലേക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്നും ഹാർബർ വികസനത്തിന് ഹാർബർ എഞ്ചിനീയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ത്വരിതഗതിയിലാക്കുമെന്നും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി സംഘം തൊഴിലാളികൾക്ക് ഉറപ്പ് നൽകി. വൈസ് പ്രസിഡൻ്റ് സക്കീന ബഷീർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ അഷ്ക്കർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി ദിലീപ്കുമാർ, പഞ്ചായത്ത് മെമ്പർ സുമിന അജ്മൽ എന്നിവരും സന്നിതരായിരുന്നു. മുനക്കകടവ് ഫിഷ്ലാൻഡിങ് സെൻ്റർ കോർഡിനേഷൻ പ്രസിഡൻ്റ് ആച്ചി ബാബു, ജനറൽ സെക്രട്ടറി കെ.എം ആദം, ട്രഷറർ പി.എം ബദറുദ്ദീൻ, വിവിധ യൂണിയൻ പ്രതിനിധിളായ സി.എം ഉമ്മർ മനാഫ്, സി.എ അബ്ദുറസാഖ്, പി.എം ജലാലുദ്ദീൻ, സി.കെ ഷാഹുൽഹമീദ്, സി.ബി വേലായുധൻ, പി.എസ് മുഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

