ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ഇല്ലം നിറ. രാവിലെ 11 മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിൻ്റെ നെല്ല് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന പുണ്യ പ്രസിദ്ധമായ ചടങ്ങിനുള്ള കതിർ കറ്റകൾ എത്തി. അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങൾ ഇന്ന് രാവിലെ കതിർക്കറ്റകൾ ക്ഷേത്രം കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു. ദേവസ്വം ഭരണസമിതി അംഗം സി മനോജ് ഏറ്റുവാങ്ങി. അഴീക്കൽ കുടുംബാംഗം വിജയൻ നായർ, മനയം കുടുംബാംഗം കൃഷ്ണകുമാർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ സുശീല, സി.എസ്.ഒ മോഹൻകുമാർ, മറ്റ് ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഇല്ലം നിറയുടെ തുടർച്ചയായുള്ള ഈ വർഷത്തെ തൃപ്പുത്തരി സെപ്റ്റംബർ 2 ചൊവ്വാഴ്ച പകൽ 9.16മുതൽ 9.56 വരെയുള്ള മുഹൂർത്തത്തിൽ നടക്കും.. തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം തയ്യാറാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.