ലോകത്തെ ജനപ്രിയ ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്‌ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ചൈനീസ് ആപ്പായ ടിക്‌ടോക്കിനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരോധിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കാരണം വഷളായതിന് പിന്നാലെയായിരുന്നു ഇത്.
ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം ഊഷ്മളമാകുന്ന പശ്ചാത്തലത്തിലാണ് ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് ഇന്ത്യയില്‍ ലഭിച്ചുതുടങ്ങിയത്. അതേസമയം ടിക്‌ടോക്കിന്റെ മൊബൈല്‍ ആപ്പ് ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും തിരികെയെത്തിയിട്ടില്ല. ടിക്‌ടോക്കിന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ടിക്‌ടോക്കിന്റേയോ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റേയോ ഇതുവരെ വന്നിട്ടില്ല.
ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ പേര്‍ എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകളും കമന്റുകളും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ടിക്‌ടോക്ക് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു എന്ന കാര്യത്തിന് യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല.
ടിക്‌ടോക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് ടിക്‌ടോക്കിന്റെ ഉപഭോക്താക്കളായിരുന്നവര്‍ ഏറ്റെടുത്തത്. ഇന്നത്തെ ഇന്‍സ്റ്റഗ്രാം റീല്‍സും യൂട്യൂബ് ഷോര്‍ട്ട്‌സുമെല്ലാം ടിക്‌ടോക്കിന്റെ മാതൃക പിന്തുടര്‍ന്നെത്തിയവരാണ്. 2020-ല്‍ ഇന്ത്യ ടിക്‌ടോക്ക് നിരോധിച്ചതിന് ശേഷമാണ് റീല്‍സും ഷോര്‍ട്ട്‌സും ജനകീയമായത്. അതുവരെ ടിക്‌ടോക്കായിരുന്നു ഷോര്‍ട്ട് വീഡിയോ സോഷ്യല്‍ മീഡിയാ ആപ്പുകളിലെ മുടിചൂടാമന്നന്‍. മലയാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ ഒട്ടേറെ പേരെ താരങ്ങളാക്കിയതില്‍ ടിക്‌ടോക്കിന് നിര്‍ണായക പങ്കുണ്ട്.
രാജ്യ സുരക്ഷ മുന്‍നിര്‍ത്തി ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് 2020 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പ്രസ്താവനയിലൂടെ പറഞ്ഞത്.
നിരോധനം സംബന്ധിച്ച ചര്‍ച്ചകള്‍ അതിനും ഏറെ നാള്‍ മുമ്പ് തന്നെ നടക്കുന്നുണ്ടായിരുന്നു. ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം ഉണ്ടായതാണ് ടിക്‌ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ അന്ന് നിരോധിക്കാനുണ്ടായ പെട്ടെന്നുള്ള കാരണം.
ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ചു; ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ പോലീസിൽ പരാതി
️