എളവള്ളി: കൊച്ചിൻ ഫ്രോണ്ടിയർ തോട്ടിൽ നിന്നും നാളികേരം എടുക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. കടവല്ലൂർ റയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന ഞാറേപറമ്പിൽ കൊണ്ടാരാവളപ്പിൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന 48 വയസ്സുള്ള സത്യൻ്റെ മൃതദേഹമാണ് ഇന്ന് ച ഉച്ചയോടെ കണ്ടെത്തിയത്. താമരപ്പിള്ളി വിദ്യാവിഹാർ സ്കൂളിന്റെ പുറകുവശത്തു നിന്നാണ് മൃതദേഹം കണ്ടത്. കൊച്ചിൻ ഫ്രോണ്ടിയർ തോടിലെ കുറ്റിക്കാട്ടിൽ മൃതദേഹം കുടുങ്ങിയ നിലയിലായിരുന്നു. കാലിന്റെ അടിഭാഗം മുകളിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് ആദ്യം കണ്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് തോട്ടിലേക്ക് വീണ തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിനിടെ സത്യൻ കാൽവഴുതി വീണത്. അന്നേദിവസം മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്നുവന്നിരുന്ന തിരച്ചിലിലാണ് കാണാതായ ഭാഗത്തുനിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഗുരുവായൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.