ചാവക്കാട്: തെക്കൻ പാലയൂരിൽ ഏഴു പേരെ കുറുനരി ആക്രമിച്ച് പരിക്കേൽക്കുകയും തെക്കഞ്ചേരിയിൽ കുറുനരി ആക്രമണത്തിൽ പശു ചാവുകയും ചെയ്ത സാഹചര്യത്തിൽ നഗരസഭ ഓഫീസിൽ അടിയന്തിര യോഗം ചേർന്നു. പട്ടിക്കാട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ആക്രമണത്തിനിരയായ എല്ലാവർക്കും വനം- വന്യജീവി സംരക്ഷണ വകുപ്പിൽ നിന്നും ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ചാവക്കാട് നഗരസഭയിൽ നിന്നും താൽകാലികാശ്വാസം എന്ന രീതിയിൽ ചെയർമാൻ റിലീഫ് ഫണ്ടിൽ നിന്നും 5000 രൂപ വീതം അനുവദിക്കും. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാഹിന സലീം ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർ എം.ആർ രാധാകൃഷ്ണൻ സെക്രട്ടറി എം.എസ് ആകാശ്, ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ, വെറ്റിനറി ഡോക്ടർ ശർമ്മിള തുടങ്ങിയവർ പങ്കെടുത്തു. പ്രശ്നബാധിത പ്രദേശങ്ങളിലും കുറുനരിയുടെ ആക്രമണത്തിനിരയായ കുടുംബങ്ങളിലും സന്ദർശനം നടത്തുകയും ചെയ്തു.