ഗുരുവായൂർ: ഓണപ്പൂവിളികളുമായി പൊന്നോണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയൊരുക്കി ഗുരുവായൂർ നഗരസഭ. കാവീട് 43-ാം വാർഡിൽ പാറയിൽ എ.എൽ.പി എസ് സ്കൂളിൽ ചെണ്ടുമല്ലി കൃഷിയുടെ നഗരസഭ തല നടീൽ ഉത്സവം ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം ഷഫീർ, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ സായിനാഥൻ, വാർഡ് കൗൺസിലർ കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു, ജനപ്രതിനിധികളായ ബിബിത മോഹൻ, ദീപാ ബാബു, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ ടി.എസ് അബി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, കൃഷിക്കാർ തുടങ്ങിയവർ സന്നിഹിതരായി. എൽ.പി.എസ് സ്കൂളിലെ മദർ പി.ടി.എ അംഗങ്ങളാണ് സ്കൂൾ അങ്കണത്തിൽ കൃഷിയിറക്കുന്നത്. നഗരസഭ ജനകീയാസൂത്രണം 2025- 26 വാർഷിക പദ്ധതിയിൽ 1 ലക്ഷം രൂപ വകയിരുത്തി 30 ക്ലസ്റ്ററുകളിലായാണ് നഗരസഭയുടെ നേതൃത്വത്തിൽ ഇത്തവണ ചെണ്ടുമല്ലി കൃഷിയിറക്കുന്നത്. കൃഷിഭവനുകൾ, കുടുംബശ്രീ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഇവ മൂന്നും ചേർന്നുള്ള സംയുക്ത പരിശ്രമമാണ് തുടർച്ചയായി അഞ്ചുവർഷവും ലാഭകരമായ രീതിയിൽ ചെണ്ടുമല്ലികൃഷി വിജയിപ്പിക്കാൻ കഴിഞ്ഞത്. പൂക്കോട് കൃഷി ഓഫീസർ വി.സി.റിജിത് നന്ദിയും പറഞ്ഞു.