വടക്കേക്കാട്: വടക്കേക്കാട് വൈലേരി പീടികക്ക് സമീപം ഓട്ടോറിക്ഷ തടഞ്ഞു നിർത്തി രണ്ടുപേരെയും വെട്ടി പരിക്കേൽപ്പിച്ച് സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വടക്കേക്കാട് ചെമ്മന്നൂർ മുണ്ടാറയിൽ ഷിഫാൻ (28) ആണ് അറസ്റ്റിലായത്. കല്ലിങ്ങൽ സ്വദേശികളായ തോട്ടുപുറത്ത് പ്രണവ് (27), തോട്ടുപുറത്ത് റെനിൽ (23) എന്നിവരെയാണ് ബൈക്കിലെത്തിയ ഷിഫാനും സംഘവും ഓട്ടോറിക്ഷ തടഞ്ഞുനിർത്തി വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ജൂൺ മൂന്നിന് വൈകിട്ട് വടക്കേക്കാട് നാലാം കല്ല് ഭാഗത്ത് വെച്ചായിരുന്നു സംഭവം. തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. വടക്കേക്കാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതികൾക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. പോലീസിനെ ആക്രമിച്ച കേസിൽ അടക്കം നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ ഷിഫാൻ. ഇയാൾ മഞ്ചേരിയിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും വടക്കേക്കാട് എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് പ്രതിയെ പിടികൂടിയത്. കേസിൽ രണ്ടുപേർ കൂടി പിടിയിലാവാനുണ്ട്. എസ്.ഐമാരായ ഗോപി, സാബു, സീനിയർ സി.പി.ഒ രതീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.