ഗുരുവായൂർ: ബസ് യാത്രക്കാരിയായ 15 വയസുകാരിയെ പരിചയം നടിച്ച് പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ബസ് ഡ്രൈവറെയും പീഡനത്തിന് ഒത്താശ ചെയ്തയാളെയും പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ-കുന്നംകുളം റൂട്ടിലോടുന്ന മരക്കാർ ബസ് ഡ്രൈവർ വാക സ്വദേശി പാലത്ത് വീട്ടിൽ അക്ബർ(42), രണ്ടാം പ്രതിയായ പത്തനംതിട്ട കൂടൽ സ്വദേശിയായ പടിഞ്ഞാറേ നടയിലെ ലോഡ്ജ് ജീവനക്കാരൻ എന്നിവരാണ് അറസ്റ്റിലായത്. 15കാരിയെ കേച്ചേരി തലക്കോട്ടുകരയിലെ സുഹൃത്തിൻ്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച ഒന്നാം പ്രതി പിന്നീട് ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള ഗോവിന്ദം റസിഡൻസി എന്ന ലോഡ്ജിലെത്തിച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. ലോഡ്ജിൽ പീഡനത്തിന് ഒത്താശയ സംഭവത്തിലാണ് രണ്ടാം പ്രതി അറസ്റ്റിലായത്. ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി അജയകുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ പ്രീതാബാബു, എ.എസ്.ഐമാരായ വിനയൻ, സിന്ധു, സീനിയർ സി.പി.ഒ രഞ്ജിത്ത്, സി.പി.ഒമാരായ സൗമ്യശ്രീ, എസ്. ജെ അനൂപ് എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ എടുത്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് ഗുരുവായൂർ ടെമ്പിൾ എസ്.എച്ച്.ഒ ജി അജയകുമാർ അറിയിച്ചു.
ലോഡ്‌ജിൽ താമസിക്കുവാൻ വരുന്ന ആളുകളുടെ തിരിച്ചറിയൽ രേഖകൾ വാങ്ങി സൂക്ഷിക്കാത്ത ലോഡ്‌ജ് നടത്തിപ്പുകാരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.