Sunday, June 1, 2025

വെള്ളക്കെട്ട് രൂക്ഷമായി; ദേശീയപാത കരാർ കമ്പനിയുടെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി എൻ.കെ അക്ബർ എം.എൽ.എ

ചാവക്കാട്: ദേശീയപാത കരാർ കമ്പനിയുടെ ഗുരുതരമായ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും റവന്യൂ, ഇറിഗേഷൻ മന്ത്രിമാർക്കും എൻ.കെ അക്ബർ എം.എൽ.എയുടെ പരാതി. ദുരന്ത നിവാരണ നിയമ പ്രകാരം കമ്പനിക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ ടോറസ് വാഹനങ്ങൾ കടന്ന് പോകുന്നതിന് നിർമാണ കമ്പനിയായ ശിവലയ കനോലി കനാൽ മണ്ണിട്ട് തൂർത്ത് താത്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത് മൂലം ഇപ്പോൾ കനോലി തീരത്ത് വെള്ളക്കെട്ട് ഉയർന്നതായി എം.എൽ.എ പരാതിയിൽ പറഞ്ഞു. ഇറിഗേഷൻ വകുപ്പ് നിബന്ധനകളോടെ നൽകിയ അനുമതി പ്രകാരം മൺസൂണിന് മുമ്പായി പുഴയിലെ എല്ലാ തടസ്സങ്ങളും നീക്കേണ്ടതായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് കരാർ കമ്പനി നടത്തിയതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. ഇത് മൂലം ചാവക്കാട് നഗരസഭ, ഒരുമനയൂർ പഞ്ചായത്ത് തുടങ്ങി സമീപ പഞ്ചായത്തുകളിലെല്ലാം പുഴയോരത്ത് വെള്ളം കയറുന്ന സ്ഥിതിയാണ്. കൂടാതെ ചേറ്റുവ പുഴയിൽ പാലം നിർമാണത്തിൻ്റെ ഭാഗമായി വെള്ളം ഒഴുകുന്നതിനുള്ള താത്കാലിക തടസ്സം പൂർണമായും നീക്കുന്നതിലും മനപ്പൂർവമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. നാഷണൽ ഹൈവേ അധികൃതരുടെ ഗുരുതര വീഴ്ചമൂലം പുഴയോരത്തെയും കനാൽ തീരത്തെയും ജനങ്ങളെ മറ്റിപ്പർപ്പിക്കേണ്ട അവസ്ഥയാണെന്നും വീടുകളിലും പരിസരപ്രദേശത്തും വെള്ളം കയറി തുടങ്ങിയതായും എം.എൽ.എ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ദുരന്ത നിവാരണ നിയമ പ്രകാരം അടിയന്തിര നടപടി സ്വീകരിക്കാൻ റവന്യൂ മന്ത്രിയോടും   ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി, ഇറിഗേഷൻ വകുപ്പ് മന്ത്രി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് കത്ത് നൽകിയതായും എം.എൽ.എ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments