കൈപ്പമംഗലം: ബീഡി ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യത്താൽ അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 പ്രതികൾ അറസ്റ്റിൽ. ചാമക്കാല സ്വദേശികളായ ചാരിച്ചെട്ടി വീട്ടിൽ രതീഷ് എന്ന് വിളിക്കുന്ന രമേഷ് (35) പടവലപ്പറമ്പിൽ വീട്ടിൽ ബാദുഷ (31) എന്നിവരെയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചാമക്കാല ബീച്ച് പാലസ്സ് ഓഡിറ്റോറിയത്തിന് സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി റാബിയൂർ ഹുസൈൻ ധബക്കി (30) നോട് പ്രതി ബീഡി ചോദിച്ചത് നൽകാത്തതിലുള്ള വെരാഗ്യത്താലാണ് മരവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. മെയ് 25 ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം.രമേഷ് വലപ്പാട് പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും മറ്റുള്ളവരുടെ ജീവന് അപകടം വരുത്തുന്ന രീതിയിൽ വാഹനമോടിച്ച കേസിലും, കയ്പമംഗലം പോലീസ് സ്റ്റേഷനിൽ പണം വെച്ച് ചീട്ട് കളിച്ച കേസിലെയും പ്രതിയാണ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ.ആർ, സബ് ഇൻസ്പെക്ടർ അബിലാഷ്, എസ്.സി.പി.ഒ മാരായ മുഹമ്മദ് ഫാരൂഖ്, ഗിരീശൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
