ഗുരുവായൂർ: ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ നവീകരണത്തിനുമായി ഗുരുവായൂർ ദേവസ്വം നൽകുന്ന 2024-2025 വർഷത്തെ ക്ഷേത്ര ധനസഹായ വിതരണം പൂർത്തിയായി. വടക്കൻ ജില്ലകളിലെ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണം മട്ടന്നൂരിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂർ എം.എൽഎയുമായ കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖലയിലെ 395 ക്ഷേത്രങ്ങൾക്കായി 3.09 കോടി രൂപായുടെ ധനസഹായമാണ് വിതരണം ചെയ്തത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷത വഹിച്ചു. മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷജിത്ത് മുഖ്യാതിഥിയായി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും മഹാദേവ ക്ഷേത്രം സെക്രട്ടറിയുമായ വി.കെ സുഗതൻ, നഗരസഭാ കൗൺസിലർ എ മധുസൂദനൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ് എന്നിവർ സന്നിഹിതരായി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ സ്വാഗതവും ദേവസ്വം അഡ് മിനിസ്ട്രേറ്റർ കെ.പി വിനയൻ റിപ്പോർട്ടും അവതരിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗം സി മനോജ് നന്ദി പറഞ്ഞു.