ന്യൂഡൽഹി: റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് മോചനം. യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന്‍ കുര്യനെ വിട്ടയച്ചു. മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹിയിലെത്തിയ ജെയിന്‍ കുര്യന്‍ ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചു. പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകള്‍ക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം. റഷ്യന്‍ കൂലിപട്ടാളത്തില്‍ അകപ്പെട്ട് യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി ജെയിന്‍ കുര്യനെ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും പട്ടാള ക്യാമ്പില്‍ എത്താനും 30 ദിവസം ചികിത്സ അവധിയില്‍ പ്രവേശിക്കാനുമായിരുന്നു നിര്‍ദേശം. പട്ടാള ക്യാമ്പിലെത്തിയാല്‍ തിരികെ വരാന്‍ ആവില്ലെന്നും സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും ജെയിന്‍ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശിയായ ജെയിന്‍ കുര്യന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നത്. നേരെത്തെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നു. യുക്രൈന്‍ ഷെല്ലാക്രമണത്തിനിടെ പരുക്കേറ്റായിരുന്നു മരണം. ഏജന്റ് മുഖേനയാണ് ജെയിന്‍ അടങ്ങിയ മൂന്ന് പേര്‍ റഷ്യയിലേക്ക് പോയത്.