കൊടകര : മർമചികിത്സാകേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കേന്ദ്രത്തിന്റെ ഉടമയെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കൊടകര വട്ടേക്കാട് വിരിപ്പിൽ വീട്ടിൽ സിൻഡെക്സ് സെബാസ്റ്റ്യൻ (47) ആണ് അറസ്റ്റിലായത്. കൊടകര വല്ലപ്പാടിയിലുള്ള ‘ആർട്ട് ഓഫ് മർമ ’എന്ന സ്ഥാപനത്തിൽ ഏപ്രിൽ 15-ന് വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി. ഉഴിച്ചിലിന് വനിതാ ജീവനക്കാർ ഉണ്ടായിട്ടും പ്രതി അവരെ ഒഴിവാക്കി യുവതിയെ നിർബന്ധിച്ച് വസ്ത്രം മാറ്റിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇൻസ്പെക്ടർ പി.കെ. ദാസ്, സബ്ബ് ഇൻസ്പെക്ടർ ഇ.എ. സുരേഷ്, എഎസ്ഐമാരായ ജ്യോതിലക്ഷ്മി, ബേബി, ഗോകുലൻ, ആഷ്‌ലിൻ ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.