പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥകേന്ദ്രത്തിലെ തിരുനാൾ വെടിക്കെട്ടിന് അനുമതി നിരസിച്ചു കൊണ്ട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാവറട്ടി തീർഥകേന്ദ്രം അധികൃതർ അറിയിച്ചു. മെയ് ഒൻപത്, 10, 11, 18 തീയതികളിൽ വെടിക്കെട്ട് നടത്താൻ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. പോലീസ്, ഫയർ, റവന്യു വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളുടെയും സ്‌ഫോടകവസ്തു ചട്ടഭേദഗതിയിലെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്തവിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങളില്ലെന്ന് ഉത്തരവിലുണ്ട്. ഇക്കാരണത്താൽ പൊതുജന സുരക്ഷ മുൻനിർത്തി വെടിക്കെട്ട് അനുവദിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി, ജില്ലാ ഫയർ ഓഫീസർ എന്നിവർ വെടിക്കെട്ടിന് അനുമതി നൽകരുതെന്ന് റിപ്പോർട്ടും നൽകിയിരുന്നു.