ഗുരുവായൂർ: ജീവിതം വഴിമുട്ടുന്ന താൽക്കാലിക ജീവനക്കാരെ ഗുരുവായൂർ ദേവസ്വം വഴിയാധാരമാക്കരുതെന്ന് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ദേവസ്വം മന്ത്രിയുംസ്ഥലം എം.എൽഎയും എത്രയും വേഗം ഇടപ്പെടണം. വർഷങ്ങളായി ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലികമായി സേവനമനുഷ്ഠിച്ചിരുന്ന നൂറ് കണക്കിന് പേർക്ക് പുതിയ നിയമനം മൂലം ജോലി നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയിലാണ്. ഇവർക്ക് വേണ്ട ജോലിസംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുവാൻ സർക്കാർ ഇടപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. 25 വർഷത്തോളം വരെ ജീവിതത്തിന്റെ നല്ല നാളുകൾ ഗുരുവായൂർ ദേവസ്വത്തിൽ സമർപ്പിച്ച് സേവനമനുഷ്ഠിച്ച് പുറത്ത് പോകുമ്പോൾ മറ്റൊരിടത്ത് ഇനി ജോലിയുടെ ലഭ്യത പ്രായപരിധി കഴിയുന്നതും ദിവസ കൂലിക്കാരായി മാറ്റി ഒരു ആനുകൂല്യങ്ങളും ലഭിയ്ക്കാത്തതും ജോലിനഷ്ടപ്പെടുന്നവരുടെ ജീവിതം തന്നെ എല്ലാ അർത്ഥത്തിലും വഴിയടക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കപ്പെടുന്നത്. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് നിയമ നിർമ്മാണത്തിലും നീതിന്യായ കോടതികളിലും വിവരം ധരിപ്പിച്ച് പരിഹരിച്ച് വഴിയാധാരാമാക്കുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുവാനും പ്രായപരിധി കഴിയുന്നവർക്ക് അർഹമായ ആനുകൂല്യം നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡൻ്റ് ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു.