ഗുരുവായൂർ: വരുമാനം കുറഞ്ഞ ക്ഷേത്രങ്ങൾക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം നൽകുന്ന ഗുരുവായൂർ ദേവസ്വം പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. 2024-2025 സാമ്പത്തിക വർഷത്തിൽ പൊതു ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി ഗുരുവായൂർ ദേവസ്വം അനുവദിച്ച ക്ഷേത്ര ധനസഹായ വിതരണത്തിൻ്റെ ആദ്യഘട്ടം ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രാങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷനായി. ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യാതിഥിയായി. അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് , എം.എൽ.എമാരായ മാണി സി കാപ്പൻ, ചാണ്ടി ഉമ്മൻ, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.പി വിശ്വനാഥൻ ,മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ഏറ്റുമാനൂർ നഗരസഭ കൗൺസിലർ സുരേഷ് ആർ നായർ എന്നിവർ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് ബി നായർ സ്വാഗതവും കെ.പി വിശ്വനാഥൻ നന്ദിയും പറഞ്ഞു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉൾപ്പെടുന്ന തെക്കൻ മേഖലയിലെ ആറു ജില്ലകളിലെ 314 ക്ഷേത്രങ്ങൾക്കായി 2,17,12,000 പന്ത്രണ്ടായിരം രൂപയുടെ ധനസഹായമാണ് ചടങ്ങിൽ വിതരണം ചെയ്തത്.