പുന്നയൂർ: കുഴിങ്ങര സി.എച്ച്.എം ക്ലബ്ബിൽ പോലീസ് നടത്തിയ അപലപനീയമെന്ന് യൂത്ത് ലീഗ്. സംഭവത്തിൽ കുറ്റക്കാരായ വടക്കേക്കാട് എസ്.എച്ച്.ഒ അടക്കമുള്ള പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ആവശ്യപ്പെട്ടു. വടക്കേക്കാട് പോലീസ് അകാരണമായി മർദിച്ച കുഴിങ്ങര സി.എച്ച്.എം ക്ലബ്ബ് പ്രവർത്തകരെ മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ചു. ജില്ലയിലെ തന്നെ ഏറ്റവും നല്ല പ്രവർത്തനങ്ങൾ നടത്തുന്ന സാംസ്‌കാരിക സംഘടനകളിൽ ഒന്നാണ് സി.എച്ച്.എം. തറാവീഹ് നമസ്ക്കാരത്തിന് പള്ളിയിൽ പോയി മടങ്ങിയ ക്ലബ്ബ് പ്രവർത്തകർക്കെതിരെ കയ്യേറ്റം നടത്താൻ മാത്രം എന്ത് പ്രകോപനമാണ് അവിടെയുണ്ടായതെന്ന് പോലീസ് വിശദീകരിക്കണം. പതിനാറു വയസ്സും പതിനഞ്ചു വയസ്സും മാത്രമുള്ള സ്കൂൾ വിദ്യാർത്ഥികളെ മുഖത്ത് അടിച്ചും കഴുത്തിനു പിടിച്ചു പോലീസ് കാണിച്ച ക്രിമിനലിസം അംഗീകരിക്കാനാവില്ല. നാട്ടിലെ ലഹരി ക്രിമിനൽ സംഘത്തെ കൈകാര്യം ചെയ്യേണ്ടതിന് പകരം അത്തരം മാഫിയകൾക്ക് മുമ്പിൽ വിധേയരായി നിൽക്കുന്നത് തന്നെയാണ് ഇന്ന് നാട് അനുഭവിക്കുന്ന ദുരന്തങ്ങൾക്ക് കാരണമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരത്തിനു യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. സി.എച്ച്.എം രക്ഷാധികാരിയും മുസ്ലിം ലീഗ് നേതാവുമായ അഷ്‌കർ കുഴിങ്ങര, ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡന്റുമാരായ അലി അകലാട്, അസീസ് മന്ദലാംകുന്ന്, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ആർ.വി കബീർ ഫൈസി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഫൽ കുഴിങ്ങര, ജനറൽ സെക്രട്ടറി കെ.എം ഷാജഹാൻ കറുത്താറൻ, എന്നിവർ ക്ലബ് ഓഫീസിൽ സന്ദർശനം നടത്തി.