ഗുരുവായൂർ: മുന്‍ എം.പി ചെങ്ങറ സുരേന്ദ്രനെ പാർട്ടിയിൽനിന്നു സസ്‌പെന്‍ഡ് ചെയ്ത് സി.പി.ഐ. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് സുരേന്ദ്രനെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതെന്ന് സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്.സുപാല്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും അദ്ദേഹത്തെ പുറത്താക്കിയതായും ജില്ലാ സെക്രട്ടറി അറിയിച്ചു.
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായിരിക്കെ ദേവസ്വം വക സ്കൂളിൽ മകൾക്ക് ജോലി നൽകാമെന്ന് പറഞ്ഞ് കണ്ണൂർ സ്വദേശിയിൽനിന്ന് 20 ലക്ഷം രൂപ വാങ്ങിക്കുകയും എന്നാൽ ജോലി നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്തില്ലെന്നാണ് സുരേന്ദ്രനെതിരായ പരാതി. സിപിഐ സംസ്ഥാന സെക്രട്ടറിക്ക് ബിനോയ് വിശ്വത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു
ബുധനാഴ്ച ചേര്‍ന്ന സിപിഎ കൊല്ലം ജില്ലാ എക്‌സിക്യുട്ടിവും ജില്ലാ കൗണ്‍സിലും പരാതി വിശദമായി ചര്‍ച്ച ചെയ്തു. യോഗത്തില്‍ പങ്കെടുത്ത് സുരേന്ദ്രന്‍ വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഒരുവര്‍ഷത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ഇന്നത്തെ യോഗത്തിൽ സുരേന്ദ്രൻ പങ്കെടുത്തിരുന്നില്ല.