തിരുവനന്തപുരം: കോഴിക്കോട് കൊയിലാണ്ടിയിൽ ഗുരുവായൂർ ദേവസ്വത്തിലെ ആനകൾ ഇടഞ്ഞതിനെ തുടർന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് ഗുരുവായൂർ ദേവസ്വം ജോലി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ ആവശ്യം ഉന്നയിച്ച ദേവസ്വം മന്ത്രിക്ക് സതീശൻ കത്ത് നൽകി ഗുരുവായൂർ ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള ആനകളെയാണ് മണിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ചിരുന്നത്. സംഭവത്തിൽ ആനകളെ എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട നാട്ടാന പരിപാലനച്ചട്ടത്തിൻ്റെ ലംഘനമുണ്ടായെന്ന് വനംവകുപ്പ് കണ്ടെത്തിയതായും വാർത്തകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങളും നടപടികളും സ്വീകരിക്കുന്നതിനൊപ്പം മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും സഹായിക്കാനുള്ള നടപടി സർക്കാരിൻ്റെയും ദേവസ്വം ബോർഡിന്റെയും ഭാഗത്ത് നിന്നും ഉണ്ടാകണം. ദേവസ്വവുമായി ബന്ധപ്പെട്ട അത്യാഹിതങ്ങളിൽ ഇൻഷൂറൻസ് പരിരക്ഷയ്ക്കു പുറമെ ആശ്രിതരെ സഹായിക്കുന്ന കീഴ് വഴക്കം ഗുരുവായൂർ ദേവസ്വത്തിനുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി കോടതി ഉത്തരവുകളുമുണ്ട്. ഈ സാഹചര്യത്തിൽ മരിച്ചവരുടെ കുടുംബ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് അവരുടെ ആശ്രിതർക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ജോലി നൽകണമെന്നും മരിച്ചവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും സാമ്പത്തികമായി സഹായിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് എത്തിച്ച ഗുരുവായൂർ ദേവസ്വത്തിലെ ആനകൾ ഇടഞ്ഞ് ക്ഷേത്രം ഓഫീസ് കെട്ടിടം തകർന്ന് വീഴുകയും മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്.