കുന്നംകുളം: പട്ടികജാതി പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 22 വർഷവും മൂന്നുമാസവും കഠിനതടവും 90,500 രൂപ പിഴയും ശിക്ഷ. വടക്കേക്കാട് കുന്നനെയ്യിൽ വീട്ടിൽ ഷക്കീറി(33)നെയാണ് കുന്നംകുളം പോക്സോ ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. 2023 ജൂണിലാണ് സംഭവം. പെൺകുട്ടി സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടുത്ത് വെച്ച് പ്രതി കുട്ടിയെ പിൻതുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. അതിജീവിതയുടെ സഹോദരൻ ഇക്കാര്യം പ്രതിയോട് ചോദിച്ചതിൻ്റെ വൈരാഗ്യത്താൽ അതിജീവിതയുടെ വീട്ടിൽ രാത്രി സമയത്ത് എത്തിയ പ്രതി അതിക്രമം കാട്ടിയിരുന്നു. തുടർന്ന് അതിജീവിത വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ പേരിൽ പോക്സോ കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എസ് ബിനോയ് ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിനായി ഗ്രേഡ് എ.എസ്.ഐ എം ഗീത പ്രവർത്തിച്ചു.