കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ആനകള്‍ ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടാകാമെന്ന വാദം തള്ളി ക്ഷേത്രഭാരവാഹികള്‍. ആനകള്‍ നിന്നിടത്തുനിന്ന് ഏറെ മാറിയാണ് പടക്കം പൊട്ടിച്ചതെന്നാണ് വിശദീകരണം. ശക്തികുറഞ്ഞ ഓലപ്പടക്കങ്ങളാണ് ഉപയോഗിച്ചതെന്നും ഗോകുല്‍ എന്ന ആനയെ കുത്തിപ്പരിക്കേല്‍പ്പിച്ച പീതാംബരന്‍ എന്ന ആനയ്ക്ക്, മറ്റാനകളെ ആക്രമിക്കുന്ന സ്വഭാവമുണ്ടായിരുന്നതായി ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
എഴുന്നള്ളത്തിന് അണിനിരത്തിയ ആനകള്‍ക്ക് സമീപം പടക്കംപൊട്ടിച്ചിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ശക്തികുറഞ്ഞ ഓലപ്പടക്കങ്ങളാണ് പൊട്ടിച്ചത്. ക്ഷേത്രമുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ചിട്ടില്ല. ഇവിടെനിന്ന് അകലെ മാറി ക്ഷേത്രക്കുളത്തിനും അപ്പുറത്താണ് പടക്കം പൊട്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മുക്കാല്‍ ഏക്കറോളം വരുന്ന ക്ഷേത്രക്കുളവും കഴിഞ്ഞുള്ള ഒഴിഞ്ഞ സ്ഥലത്താണ് പടക്കം പൊട്ടിച്ചതെന്നാണ് ക്ഷേത്രോത്സവ സബ്കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി പറയുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ രണ്ട് ആനകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആറ് ആനകളെ വരെ എഴുന്നള്ളിക്കാറുണ്ടായിരുന്നു. നാല് ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതിയുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് അനുമതി തേടിയത്.
പീതാംബരന്‍ എന്ന ആന മറ്റ് ആനകളെ ആക്രമിക്കാറുണ്ടെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് നേരത്തെ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അറിഞ്ഞിരുന്നെങ്കില്‍ ഈ ആനയെ ബുക്ക് ചെയ്യുമായിരുന്നില്ല. ഫിറ്റ്‌നസും സുരക്ഷയും കണക്കിലെടുത്താണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനകളെ തന്നെ ഉത്സവത്തിന് എത്തിച്ചിരുന്നതെന്നും ഉണ്ണി പറഞ്ഞു.
എഴുന്നള്ളത്തിനും വാളകം കൂടല്‍ എന്ന ചടങ്ങിനും ശേഷമാണ് വെടിക്കെട്ട് നടക്കാറുള്ളത്. ആനയെ സുരക്ഷിതമായ സ്ഥലത്ത് തളച്ച ശേഷമാണ് ഇത് നടത്തിവന്നിരുന്നത്. എന്നാല്‍, ആനയില്‍നിന്ന് ആവശ്യമായ ദൂരം പാലിച്ചുകൊണ്ടാണ് പടക്കം പൊട്ടിച്ചത്. അത് ഒരിക്കലും ആനയ്ക്ക് പ്രകോപനം സൃഷ്ടിക്കില്ല. വെടിക്കെട്ടിനെത്തുടര്‍ന്ന് പരിഭ്രാന്തരായാല്‍ ആന പിന്തിരിഞ്ഞ് ഓടുകയാണ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു