ഗുരുവായൂർ: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രോത്സവം വർണ്ണാഭമായി. രാവിലെ പൊങ്കാല സമര്‍പ്പണം നടന്നു. വൈകീട്ട് മൂന്ന് ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളിപ്പ് ഉണ്ടായി. 26 കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള എഴുന്നള്ളിപ്പുകള്‍ വൈകീട്ട് ക്ഷേത്ര പരിസരത്ത് സംഗമിച്ചു. തുടർന്ന് 18 ഗജവീരന്മാര്‍ കൂട്ടിയെഴുന്നള്ളിപ്പില്‍ അണിനിരന്നു. ബാസ്റ്റിന്‍ വിനയസുന്ദര്‍ ഭഗവതിയുടെ തിടമ്പേറ്റി. പാറമേക്കാവ് അഭിലാഷിന്റെ നേതൃത്വത്തില്‍ 50-ഓളം കലാകാരന്മാര്‍ അണിനിരന്ന മേളം അകമ്പടിയായി. രാത്രിപ്പൂരത്തിന് ശേഷം പൊങ്കലിടി, തിരിയുഴിച്ചില്‍, ഗുരുതി എന്നിവയോടെ ആഘോഷങ്ങള്‍ സമാപിച്ചു. ക്ഷേത്രം പ്രസിഡന്റ് മനോജ് മേത്താനത്ത്, സെക്രട്ടറി പ്രദീപ് കരുമത്തില്‍, കെ.വി രാമകൃഷ്ണന്‍, സന്തോഷ് താണിയില്‍, സദാനന്ദന്‍ താമരശേരി, സൂര്യനാരായണന്‍ എന്നിവര്‍ നേതൃത്വം നൽകി.