പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട ചാവക്കാട് രാജാബീച്ച് തെച്ചൻപുരയ്ക്കൽ ടി.എസ് മിറാജുദീൻ (32), കുന്നംകുളം അമ്മാട്ട് വീട്ടിൽ സുരേഷ് (48) എന്നിവരാണ് പിടിയിലായത്. അമ്പലപ്പാറ പുളിയങ്കാവ് റോഡ് പൊട്ടച്ചിറ സന്തോഷ്‌കുമാറിനെ (43) തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇവരുൾപ്പെടെ കേസിൽ ആകെ നാലുപേരാണ് പിടിയിലായിട്ടുള്ളത്. പനമണ്ണ സ്വദേശികളായ രണ്ടുപേർ നേരത്തേ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ജൂൺ 19-ന് രാവിലെ എട്ടരയോടെയായിരുന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സന്തോഷ്‌കുമാർ വീട്ടിൽനിന്ന് ചുനങ്ങാട് തിരുണ്ടിക്കലിലെ സ്ഥാപനത്തിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് വെള്ള സ്‌കോർപിയോയിൽ കാത്തുനിന്ന സംഘം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മർദിച്ച് ബലമായി കാറിലേക്ക് തള്ളിക്കയറ്റാനായിരുന്നു ശ്രമം. പിടിവലിക്കിടെ കൈയിലും മുഖത്തും മർദനമേറ്റ സന്തോഷ്‌കുമാർ നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ക്വട്ടേഷൻ നടപടികളിലെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.