Thursday, September 19, 2024

റെക്കോർഡ് വിവാഹങ്ങൾക്ക് സാക്ഷിയായി ഗുരുവായൂരപ്പ സന്നിധി; ഇന്ന് നടന്നത് 334 വിവാഹങ്ങൾ

ഗുരുവായൂർ: റെക്കോർഡ് വിവാഹങ്ങൾക്ക് സാക്ഷിയായി ഗുരുവായൂരപ്പ സന്നിധി. ആറര മണിക്കൂറിനകം 334 വിവാഹങ്ങളാണ് നടന്നത്. ദേവസ്വം ജീവനക്കാരും  സെക്യൂരിറ്റി വിഭാഗവും ക്ഷേത്രം കോയ്മമാരും ഒപ്പം പോലീസും ക്ഷേത്ര നഗരിയിൽ മികവാർന്ന സേവനമൊരുക്കി. രാവിലെ 4 മണി മുതൽ വിവാഹങ്ങൾ തുടങ്ങി. ടോക്കൺ ലഭിച്ച വിവാഹസംഘത്തിന്  തെക്കേ നടപന്തലിൽ വിശ്രമിക്കാൻ ഇരിപ്പിടമൊരുക്കി. ഊഴമെത്തിയതോടെ മണ്ഡപത്തിലെത്തി താലികെട്ടി. ഉച്ചപൂജയ്ക്ക് നട അടയ്ക്കുന്നതിന് മുൻപായി 334 കല്യാണം നടന്നു.

വിവാഹതിരക്ക് കുറഞ്ഞതോടെ കിഴക്കേ നട  ഭക്തർക്ക് തുറന്ന് നൽകി. മറ്റു നിയന്ത്രണങ്ങളും നീക്കി. ഉച്ചപൂജ കഴിഞ്ഞ് നട തുറന്നതോടെ ഒരു വിവാഹം കൂടി നടന്നു.  350 ലേറെ വിവാഹം ശീട്ടാക്കിയിരുന്നെങ്കിലും ഇരുപതിലേറെ ഡബിൾ എൻട്രിയുണ്ടായി. വധുവിൻ്റെയും വരൻ്റെയും സംഘം  ഒരുപോലെ വിവാഹം ശീട്ടാക്കിയതാണ് ഡബിൾ എൻട്രിക്കിടയാക്കിയത്. വിവാഹ നടത്തിപ്പിനും ഭക്തർക്ക് ക്ഷേത്ര ദർശനത്തിനും ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, ദേവസ്വംഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ കിഴക്കേ നടയിലെത്തി  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിൻ്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സേവന സജ്ജരായി ഭക്തർക്ക് സഹായമൊരുക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments