Thursday, September 19, 2024

കടൽക്ഷോഭം തടയാൻ കടൽ ഭിത്തി; കടലിൽ കായം കലക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് സി.എച്ച് റഷീദ് 

ചാവക്കാട്: രൂക്ഷമായ കടലാക്രമണം മൂലം കെടുതികൾ അനുഭവിക്കുന്ന കടപ്പുറം നിവാസികളുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്ന സർക്കാർ, കോടികൾ ആവശ്യമായ പ്രവൃത്തിക്ക് 24 ലക്ഷം അനുവദിച്ചു എന്ന് പ്രസ്താവിക്കുന്നത് പ്രദേശവാസികളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി എച്ച് റഷീദ്. ഇത് കടലിൽ കായം കലക്കാനുള്ളതാണ്. അല്ലാതെ കടൽഭിത്തി നിർമിച്ചു തീരം സംരക്ഷിക്കാനുള്ളതല്ല. കടലാക്രമണം തടയാൻ ടെട്രാപോഡ് ഉപയോഗിച്ച് കടൽ ഭിത്തി നിർമ്മിക്കുമെന്ന് പറഞ്ഞ എം എൽ എ യും സർക്കാരും തീരദേശവാസികളോട് കാണിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ്. പതിറ്റാണ്ട് കാലമായി ഈ നാട്ടുകാർ അനുഭവിക്കുന്ന ഗുരുതര പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ പ്രദേശ വാസികളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കണമെന്നും ഇനിയെങ്കിലും പ്രായോഗിക പരിഹാരങ്ങൾ സ്വീകരിക്കണമെന്നും സി എച്ച് റഷീദ് ആവശ്യപ്പെട്ടു. കടൽ ഭിത്തി നിർമാണത്തിന് പ്രായോഗികമായ യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാർ തീരദേശ വാസികളെ വഞ്ചിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിലധികമായി കടലാക്രമണത്തെ ചെറുക്കാൻ ശാശ്വതമായ യാതൊരു നടപടിയും സർക്കാരിന്റെ  ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. ഓരോ കാലവർഷവും കര കവർന്നെടുക്കുകയും പ്രധാന റോഡായ അഹമ്മദ് കുരിക്കൾ റോഡ് തന്നെ ഇല്ലാതാവാറായിട്ടും സർക്കാരും എം എൽ എ യും അനങ്ങാപാറ നയം സ്വീകരിക്കുകയാണെന്ന് സി.എച്ച് റഷീദ് കുറ്റപ്പെടുത്തി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments