Friday, September 20, 2024

സൗദി അറേബ്യക്ക് മുന്നിൽ അർജന്റീന വീണു

ലുസെയ്ന്‍: അവിശ്വസനീയം, അവര്‍ണനീയം, ആവേശോജ്വലം. ഇതാ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന്. ഇതാ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്ന്. ഇതാ ലോകം ഞെട്ടിത്തരിച്ച നിമിഷം. ലോകമെങ്ങുമുള്ള ആരാധകര്‍ മരവിച്ചുപോയ നിമിഷം. ലോകകപ്പ് ഫുട്ബോളില്‍ കൊമ്പുകുലുക്കി വന്ന അര്‍ജന്റീനയെ മുട്ടികുത്തിച്ച് ചരിത്രം രചിച്ച് സൗദി അറേബ്യ. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ഞെട്ടുന്ന തോല്‍വി. ലോകകപ്പിന്റെ ചരിത്രത്തില്‍ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്. ദിക്കും ദിശയുമറിയാതെ തപ്പിത്തടഞ്ഞ ലയണല്‍ മെസ്സി എട്ടാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്തശേഷമാണ് അര്‍ജന്റീന ഞെട്ടുന്ന തോല്‍വി ഏറ്റുവാങ്ങിയത്. ഓഫ്സൈഡ് കെണയിലും ഗോളിയുടെ മിടുക്കിനു മുന്നിലും വീണുതളര്‍ന്ന അര്‍ജന്റീന ലീഡിനുവേണ്ടി വൃഥാ വിയര്‍ക്കുമ്പോള്‍ നാല്‍പത്തിയെട്ടാം മനിറ്റില്‍ അല്‍ ഷെഹ്രിയാണ് സൗദിയെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ട് സമനില ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിനുള്ളില്‍ ബോക്സിന്റെ വക്കില്‍ നിന്ന് മുഴുവന്‍ ഡിഫന്‍ഡര്‍മാരുടെയും തലയ്ക്ക് മുകളിലൂടെ ഒരു വെടിയുണ്ട പായിച്ച് അല്‍ ദോസരി വിജയഗോളും വലയിലെത്തിച്ചു. ഗോളി മാര്‍ട്ടിനെസ് മാത്രമല്ല, ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീനയുടെ ആരാധകര്‍ കൂടി ഞെട്ടിത്തരിച്ചുപോയ നിമിഷമായിരുന്നു. അര്‍ജന്റീനയുടെ മുപ്പത്തിയാറ് മത്സരങ്ങള്‍ നീണ്ട അപരാജിത കുതിപ്പിനാണ് സൗദി തടയിട്ടത്.”

RELATED ARTICLES
- Advertisment -

Most Popular

Recent Comments