Friday, September 20, 2024

ഗുണ്ടകളെ കുരുക്കിലാക്കാനൊരുങ്ങി പോലീസ്; ഗുണ്ടാതലവൻ പല്ലൻ ഷൈജുവിനെ കാപ്പ ചുമത്തി നാടുകടത്തി

തൃശൂർ: ഗുണ്ടകൾക്കെതിരായ പോലീസിന്റെ കരുതൽ നടപടി തുടരുന്നു. തൃശൂർ റൂറൽ പോലീസ് ജില്ലയിലെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ മധ്യ കേരളത്തിലെ പ്രമുഖ ഗുണ്ടാതലവൻ പല്ലൻ ഷൈജുവിനെ (നെല്ലായി പന്തല്ലൂർ മച്ചിങ്ങൽ ഷൈജു-43) കാപ്പ നിയമപ്രകാരം നാടുകടത്തി. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയും, കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനും, പോലീസ് സ്റ്റേഷനിലെ റൗഡിയുമാണ് പല്ലൻ ഷൈജു. 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തൃശൂർ ജില്ലയിലേക്ക് കടക്കുന്നത് തടഞ്ഞ് റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രെയുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ തൃശൂർ റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എ അക്ബർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നത് വിചാരണ കൂടാതെ മൂന്നു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൊടകര, പുതുക്കാട്, തൃശൂർ ഈസ്റ്റ്, നെടുപുഴ, എറണാകുളം ജില്ലയിലെ ചെങ്ങമനാട്‌, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, തിരുനെല്ലി പോലീസ് സ്റ്റേഷനുകളിലും കേരളത്തിനു പുറത്ത് ഗുണ്ടൽപേട്ട് സ്റ്റേഷൻ പരിധിയിലും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിൽ കഞ്ചാവ് കേസുകളും ഉള്ള ഷൈജു തൃശൂർ കേന്ദ്രീകരിച്ചുള്ള പഴയ കൊട്ടേഷൻ ഗുണ്ടാസംഘം നേതാവായിരുന്നു. പിന്നീട് കുഴൽ പണം തട്ടുന്ന സംഘത്തിലെ നേതാവായി തൃശൂരിൽ നിന്നും കൊടകര പന്തല്ലൂരിലേക്ക് വർഷങ്ങൾക്കുമുമ്പ് താമസം മാറുകയായിരുന്നു. തൃശ്ശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഗുണ്ടകൾക്കെതിരെയും സാമൂഹ്യ വിരുദ്ധർക്കെതിരേയുള്ള ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments