Friday, September 20, 2024

നാടകീയം, ആവേശം; കൊൽക്കത്തയിൽ ചരിത്രപ്പിറവി; ട്രാവുവിനെ വീഴ്ത്തി ഗോകുലം ഐ ലീഗ് ജേതാക്കൾ

കൊൽക്കത്ത: മത്സരത്തിന്റെ 70–ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ. പിന്നെ എട്ടു മിനിറ്റിനിടെ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അടിച്ചുകൂട്ടിയത് മൂന്ന് എണ്ണം പറഞ്ഞ ഗോളുകൾ! ഇൻജറി ടൈമിൽ എതിരാളികളുടെ മുറിവിൽ മുളകു പുരട്ടി ഒരു ഗോൾ കൂടി. തീർത്തും നാടകീയമായി മാറിയ ആവേശപ്പോരാട്ടത്തിൽ മണിപ്പൂരിൽനിന്നുള്ള കരുത്തരായ ട്രാവു എഫ്‍സിയെ വീഴ്ത്തി ഗോകുലം കേരള എഫ്‍സിയ്ക്ക് കന്നി ഐ ലീഗ് കിരീടം. കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം കേരളയുടെ വിജയം. കേരളത്തിൽനിന്നുള്ള ഒരു ക്ലബ് ഐ ലീഗ് കിരീടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. ഗോകുലം ആദ്യ റൗണ്ടിൽ ട്രാവുവിനെ 3–1ന് തോൽപിച്ചിരുന്നു.

ഷെരീഷ് മുഹമ്മദ് (70), മലയാളി താരം എമിൽ ബെന്നി (74), ഘാന താരം ഡെന്നിസ് അഗ്യാരെ (77), പകരക്കാരനായി ഇറങ്ങിയ മലയാളി താരം മുഹമ്മദ് റാഷിദ് (90+8) എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. 24–ാം മിനിറ്റിൽ വിദ്യാസാഗർ സിങ് നേടിയ ഗോളിലാണ് ട്രാവു എഫ്‍സി ലീഡെടുത്തത്. ഗോകുലത്തിന്റെ പ്രതിരോധനിരയുടെ ആലസ്യം മുതലെടുത്താണ് ലീഗിലെ ടോപ് സ്കോററായ വിദ്യാസാഗർ ബോക്സിനു തൊട്ടുപുറത്തുനിന്ന് ലക്ഷ്യം കണ്ടത്.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഗോകുലത്തിന് തിരിച്ചുവരവിനായി കാത്തിരിക്കേണ്ടി വന്നത് 70 മിനിറ്റുകളാണ്! ഒടുവിൽ ബോക്സിനു തൊട്ടുവെളിയിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് മധ്യനിര താരം ഷെരീഷ് മുഹമ്മദാണ് ടീമിന് സമില സമ്മാനിച്ചത്. നാലു മിനിറ്റിനുള്ളിൽ മലയാളിയായ മറ്റൊരു മധ്യനിര താരം എമിൽ ബെന്നി ലീഡുയർത്തി. ഡെന്നിസ് അഗ്യാരയിൽനിന്ന് ലഭിച്ച പന്തുമായി ട്രാവു ബോക്സിലേക്ക് കയറിയ എമിൽ ബെന്നി തടയാനെത്തിയ എതിർ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോൾകീപ്പറിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു.

77–ാം മിനിറ്റിൽ അഗ്യാരയ്ക്ക് എമിൽ ബെന്നിയുടെ പ്രത്യുപകാരം. എമിലിന്റെ പാസ് സ്വീകരിച്ച് അഗ്യാരയുടെ ഒറ്റയാൾ മുന്നേറ്റം ഗോൾകീപ്പർ തടഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കയ്യിൽത്തട്ടി ഉയർന്നുപൊങ്ങിയ പന്ത് വലയുടെ ഇടത്തേമൂലയിൽ താഴ്ന്നിറങ്ങി. ഒടുവിൽ പകരക്കാരനായെത്തിയ മലയാളി താരം മുഹമ്മദ് റാഷിദിന്റെ ഇൻജറി ടൈം ഗോൾ കൂടിയായതോടെ ഗോകുലം ഗോൾപട്ടിക പൂർണം.

വിജയത്തോടെ 29 പോയിന്റുമായാണ് ഗോകുലം ചാംപ്യൻമാരായത്. ഇതേ സമയത്തു നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയ ചർച്ചിൽ ബ്രദേഴ്സിനും 29 പോയിന്റുണ്ടെങ്കിലും ഗോൾവ്യത്യാസത്തിലാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. ജയിച്ചാൽ ട്രാവു എഫ്‍സിക്കും കിരീടം നേടാൻ അവസരമുണ്ടായിരുന്നു. മത്സരത്തിൽ ട്രാവുവിന്റെ ഏക ഗോൾ നേടിയ ഇന്ത്യൻ താരം വിദ്യാസാഗർ സിങ് 12 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായി. ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടിയ ഡെന്നിസ് അഗ്യാരെ 11 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments