ഗുരുവായൂർ: നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ. നിവേദിതയുടെ നാമനിർദ്ദേശക പത്രിക തള്ളി. ജില്ലാ ആസ്ഥാനത്ത് പത്രിക സൂക്ഷ്മ പരിശോധനക്കു ശേഷമാണ് സംഭവം. വെള്ളിയാഴ്ച്ചയാണ് തൃശൂർ കളക്ട്രറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു മുമ്പാകെ ബി.ജെ.പി മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻറു കൂടിയായ നിവേദിത പത്രിക സമർപ്പിച്ചത്. മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എൻ.കെ. അക്ബറും യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.എൻ.എ. ഖാദറും ചൊവ്വ, ബുധൻ ദിവസങ്ങളിലായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് പത്രിക സമർപ്പിച്ചത്. വെള്ളിയാഴ്ച്ച ഇവിടെ നിവേദിതയുടെ പത്രിക നൽകാനുള്ള തീരുമാനത്തിലായിരുന്നു എൻ.ഡി. നേതാക്കൾ. എന്നാൽ ബി.ജെ.പി. സംസ്ഥാന പ്രസിഡൻറിന്റെ ഒപ്പ് സംബന്ധിച്ച് പത്രികയിൽ ഉണ്ടായ സങ്കേതിക തകരാറാണ് പത്രിക തള്ളാൻ കാരണമായത്. കോടതിയെ സമീപിച്ച് പ്രത്യേക അനുവാദത്തോടെ മത്സരിക്കാൻ ശ്രമിക്കുന്നതായി നിവേദിത പറഞ്ഞു. കഴിഞ്ഞ പ്രാവശ്യവും നിവേദിതയായിരുന്നു ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി. ഇപ്രാവശ്യം പ്രചാരണ പരിപാടികൾ ആരംഭിച്ച നിവേദിതയുടെ പടങ്ങൾ പോസ്റ്ററുകൾ നാടൊട്ടാകെ പതിച്ചു കഴിഞ്ഞു. പ്രചാരണത്തിൻറെ ഭാഗമായി മണ്ഡലത്തിൻറെ വടക്കേഅറ്റത്തെ പഞ്ചായത്തായ പുന്നയൂർക്കുളം മേഖലയിലും അവർ എത്തിയിരുന്നു.